വഖഫ് ബിൽ ലോക്സഭയിൽ ‌അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു; എതിർത്ത് പ്രതിപക്ഷം

വഖഫ് ബിൽ ലോക്സഭയിൽ ‌അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു; എതിർത്ത് പ്രതിപക്ഷം

ബിൽ വഖഫ് ഭൂമി നിയന്ത്രിക്കാൻ മാത്രമെന്നും മതപരമായ സ്ഥാപനങ്ങളിൽ കൈകടത്താൻ അല്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു
Published on


വിവാദമായ വഖഫ് ബില്ലിന്മേൽ ലോക്സഭയിൽ നടക്കുന്ന ചർച്ച പുരോഗമിക്കുന്നു. പ്രതിപക്ഷത്തിന്റെ തടസവാദങ്ങളെ മറികടന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിച്ചത്. ബിൽ വഖഫ് ഭൂമി നിയന്ത്രിക്കാൻ മാത്രമെന്നും മതപരമായ സ്ഥാപനങ്ങളിൽ കൈകടത്താൻ അല്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു. കേരളത്തിൽ ക്രിസ്ത്യാനികളുടെ ഭൂസ്വത്ത് വഖഫ് ബോർഡ് അവകാശപ്പെടുന്നതിനാൽ, ബില്ലിനെ കത്തോലിക്ക സഭ പിന്തുണയ്ക്കുന്നുണ്ടെന്നും റിജിജു അറിയിച്ചു. ജെഡിയുവും ടിഡിപിയും ബില്ലിനെ പിന്തുണച്ചു.

എന്നാൽ ബില്ലിനെ കെ.രാധാകൃഷ്ണൻ എംപി ശക്തമായി എതിർത്തു. വഖഫ് ബോർഡിൽ ഇതര മതക്കാരെ നിയമിക്കുന്നത് തെറ്റാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. മലയാളത്തിലാണ് അദ്ദേഹം പ്രസംഗിച്ചത്. ബില്ലിനെ അനുകൂലിക്കുന്നവർക്ക് ഭാവിയിൽ ആരുമില്ലാത്ത അവസ്ഥ ഉണ്ടാക്കാതിക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും കെ.രാധാകൃഷ്ണൻ എംപി പറഞ്ഞു.  അതേസമയം, കെ. രാധാകൃഷ്ണൻ തൻ്റെ പേര് പരാമർശിച്ചതിൽ ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അനാവശ്യമായി എൻ്റെ പേര് വലിച്ച് ഇഴക്കുന്നു. കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെയോടെ അറബിക്കടലിൽ വലിച്ചെറിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രം നിയമനിർമ്മാണ സംവിധാനത്തെ അട്ടിമറിക്കുകയാണെന്ന് ബില്ലിനെ എതിർത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. "നിങ്ങൾ സഭയിൽ കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ബില്ലുകളില്‍, അംഗങ്ങൾക്ക് ഭേദഗതികൾ നിർദേശിക്കാന്‍ അധികാരമുണ്ടായിരിക്കണം. നിങ്ങൾ നിയമനിർമ്മാണം അട്ടിമറിക്കുകയാണ്. ഭേദഗതിക്ക് സമയം നൽകണം. ഭേദഗതി നൽകേണ്ട നിരവധി വ്യവസ്ഥകളുണ്ട്. അതൊന്നും ഇവിടെ പാലിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

News Malayalam 24x7
newsmalayalam.com