ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്

യുഎസ് തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി

റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
Published on

യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.  ട്രംപിന് എതിരായ വധശ്രമത്തിന് പിന്നാലെയാണ് പ്രഖ്യാപനം.

വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ട്രംപ് വീണ്ടും പ്രചാരണ രംഗത്ത് സജീവമായി. വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി ഒഹായോയിൽ നിന്നുള്ള സെനറ്റർ ജെ.ഡി.വാൻസ് മത്സരിക്കും. ട്രംപാണ് വാൻസിൻ്റെ പേര് നിർദ്ദേശിച്ചത്. നേരത്തേ ട്രംപിൻ്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ പ്രമുഖനായി മാറിക്കഴിഞ്ഞു.

അതിനിടെ തനിക്കുനേരെ ഉണ്ടായ വെടിവെപ്പ് വിശ്വസിക്കാനാവുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. 'ഞാൻ മരിക്കേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു, അല്ലെങ്കിൽ ദൈവം തുണച്ചു'വെന്ന് ട്രംപ് പറഞ്ഞു. കൃത്യസമയത്ത് തല വെട്ടിക്കാനായതാണ് ഏറ്റവും വലിയ കാര്യമെന്നും ഇത്തരമൊരു രക്ഷപ്പെടൽ മുൻപ് കണ്ടിട്ടില്ലെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞാതായും ട്രംപ് അറിയിച്ചു.

പെൻസിൽവാനിയയിൽ ശനിയാഴ്ച വൈകീട്ട് പ്രചാരണറാലിയിൽ പങ്കെടുക്കവേയാണ് ട്രംപിനു നേരെ വെടിവെപ്പുണ്ടായത്. ട്രംപിൻ്റെ വലത് ചെവിക്ക് പരുക്കു പറ്റി. അക്രമണത്തിന് പിന്നിലെ ഉദ്ദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎസ് രഹസ്യാന്വേഷണ സംഘമായ എഫ്ബിഐ. അതേസമയം, പ്രചരണജാഥയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കടുത്ത സുരക്ഷവീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണസംഘത്തിന്‍റെ വിവരണം.

News Malayalam 24x7
newsmalayalam.com