
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രതികരണവുമായി എതിർ സ്ഥാനാർഥിയും അമേരിക്കൻ വൈസ് പ്രസിഡൻ്റുമായ കമല ഹാരിസ്. ട്രംപ് സുരക്ഷിതനാണെന്നതിൽ സന്തേഷമുണ്ടെന്നായിരുന്നു കമലയുടെ പ്രതികരണം. ഔദ്യോഗിക എക്സ് ഹാൻഡിൽ വഴിയാണ് കമലയുടെ കുറിപ്പെത്തിയത്.
"മുൻ പ്രസിഡൻ്റ് ട്രംപിനും ഫ്ലോറിഡയിലെ അദ്ദേഹത്തിൻ്റെ സ്വത്തുക്കൾക്കും നേരെയുണ്ടായ വധശ്രമത്തെ കുറിച്ചുള്ള വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ല," കമല ഹാരിസ് കുറിച്ചു.
ഞായറാഴ്ച യുഎസ് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടാവുന്നത്. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇൻ്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ വെടിവെപ്പുണ്ടായെന്ന് ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് എക്‌സിലൂടെ ആദ്യം സ്ഥിരീകരിച്ചത്. റിപബ്ലിക്കൻ സ്ഥാനാർഥി സുരക്ഷിതനാണെന്ന് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം ക മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.
ALSO READ: ട്രംപിന് നേരെ വീണ്ടും വധശ്രമം; വെടി വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ
ഗോള്‍ഫ് ക്ലബില്‍ വെടിവെപ്പ് ഉണ്ടായ ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്ക് നേരെ വെടിയുതിർത്തു. രണ്ട് ബാഗുകള്‍ ഉപേക്ഷിച്ച് അക്രമി സ്ഥലംവിട്ടെങ്കിലും സമീപ പ്രദേശത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച എകെ-47 തോക്ക് കണ്ടെത്തി. പ്രതിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടില്ല.
പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ പ്രചാരണറാലിയില്‍ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ ട്രംപിന്‍റെ വലതു ചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയ തോമസ് മാത്യൂ ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് ഉണ്ടാവുന്നത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ വിജസാധ്യത കുറഞ്ഞെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനാണ് നിലവിൽ തെരഞ്ഞെടുപ്പിൽ മുൻതൂക്കം. ഇരുവരും തമ്മിൽ നടന്ന രാഷ്ട്രീയ സംവാദത്തിലും കമല മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.