
വല്ലാർപാടം പാലത്തിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതിന് കാരണം ഡ്രൈവറുടെ പരിചയ കുറവെന്ന് മോട്ടോർ വാഹന വകുപ്പ്.അപകടത്തെക്കുറിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രാജേഷ്, എഎംവിഐ ശ്രീജിത്ത് എന്നിവർ ആർടിഓയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അപകടസമയം ബസ് ഓടിച്ചിരുന്നത് താൽക്കാലിക ഡ്രൈവറാണ്. ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ട ശേഷം ഹാൻഡ് ബ്രേക്ക് ഇടാൻ സമയം ലഭിച്ചിട്ടും ഡ്രൈവർ ശ്രമിച്ചില്ല. കൂടാതെ, ബസിൻ്റെ പിന്നിലെ ബ്രേക്കിലേക്കുള്ള പൊട്ടിയ എയർ പൈപ്പ് താൽക്കാലികമായി മറ്റൊരു പൈപ്പിൽ കെട്ടിവച്ചാണ് അപകട സമയം ബസ് സർവീസ് നടത്തിയിരുന്നത്. ഇതുമൂലം ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ എയർ പൈപ്പ് സംവിധാനം പ്രവർത്തിച്ചില്ലെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.