
പച്ചവെള്ളത്തിന് തീ പിടിക്കുന്ന വർഗീയതയാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘർഷങ്ങളുണ്ടാക്കാൻ വിദ്വേഷത്തിന്റെ വിത്തുകൾ പാകി അവസരത്തിനു വേണ്ടി ചിലർ കാത്തിരിക്കുകയാണ്. ഒരു നാക്ക് പിഴയ്ക്കു വേണ്ടിയാണിവർ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തോട് വിയോജിക്കുന്നതായും സതീശൻ പറഞ്ഞു. ശിവഗിരി തീർഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
ഏത് അവസരം കിട്ടിയാലും അതിനെ വർഗീയമായി മാറ്റി ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിലൂടെയാണ് നമ്മുടെ കേരളവും കടന്നു പോകുന്നതെന്ന് പറയാതിരിക്കാൻ സാധിക്കില്ല. സൂക്ഷിച്ച് സംസാരിക്കണം ഇപ്പോൾ. ഗുരുദേവന്റെ കാലത്ത് സംസാരിച്ചിരുന്നത് പോലെപോലും ഇപ്പോൾ സംസാരിക്കാൻ പറ്റില്ല. അത്ര അപകടം നിറഞ്ഞ കാലമാണിത്. ഒരു നാക്ക് പിഴ വന്നാൽ അത് എങ്ങനെയെല്ലാമാണ് ദുരുപയോഗിക്കപ്പെടാൻ പോകുന്നതെന്ന് പോലും വ്യാഖാനിക്കാൻ പറ്റാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്, സതീശൻ പറഞ്ഞു.
സനാതന ധർമം എങ്ങനെയാണ് വർണാശ്രമത്തിന്റയും ചാതുർവർണ്യത്തിന്റെയും ഭാഗമാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് വി.ഡി. സതീശൻ ചോദിച്ചു. നമ്മുടെ രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് സനാതന ധർമം. നമ്മുടെ വേദങ്ങളിൽ, നിന്ന് ഉപനിഷത്തുകളിൽ നിന്ന്, അതിന്റെ സാരാംശങ്ങൾ എല്ലാം ഉൾക്കൊണ്ട കൾച്ചറൽ ലെഗസിയാണത്. ഈ രാജ്യത്തിന്റെ സവിശേഷതയാണതെന്നും സതീശൻ കൂട്ടിച്ചേർത്തു.
കാവിവൽക്കരണമെന്ന പ്രയോഗത്തിന് സമാനമാണ് സനാതന ധർമത്തിന് എതിരായ വാക്കുകൾ. കാവിവൽക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും വി.ഡി. സതീശൻ ചോദിച്ചു. എല്ലാ ഹൈന്ദവരെ അങ്ങോട്ട് ആട്ടിക്കൊണ്ട് പോകുന്നതാണോ നമ്മുടെ ജോലി. ജാതിക്കും മതത്തിനും അപ്പുറം നിലകൊള്ളുന്ന പാരമ്പര്യമാണ് സനാതന ധർമമെന്നും സതീശന് പറഞ്ഞു.
ഗുരു ചൈതന്യമാണ്. സൗമ്യമായിരുന്നെങ്കിലും കൊടുങ്കാറ്റുപോലുള്ള ആശയങ്ങൾ കൊണ്ട് നമ്മുടെ നാടിനെ ഇളക്കിമറിച്ചവയാണ് ഗുരുദേവ ദർശനങ്ങളെന്നും വി.ഡി. സതീശൻ പറഞ്ഞു. സൗമ്യമായിരുന്നെങ്കിലും വിപ്ലവകാരിയായിരുന്നു ഗുരുദേവനെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയാണ് സനാതന ധർമത്തെ മുഖ്യമന്ത്രി വിമർശിച്ചത്. സനാതന ഹിന്ദുത്വം എന്ന പ്രയോഗം പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്കുള്ള പോക്കാണെന്നും അത് ജനാധിപത്യപരമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
'ലോകഃ സമസ്തഃ സുഖിനോ ഭവന്തു' എന്ന ശ്ലോകം പോലും ശരിയല്ല. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർഥമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശ്രീ നാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അത് തിരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി സമ്മേളന വേദിയിൽ പറഞ്ഞു. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ പരമാർശത്തിനു നേരെ ഉയർന്നത്.