
മലപ്പുറം പൊലീസ് സേനയിലെ കൂട്ടമാറ്റത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍, എസ്‌പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഭരണകക്ഷി എംഎല്‍എയുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സര്‍ക്കാരും അധഃപതിച്ചെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മലപ്പുറം എസ്‌പി എസ്. ശശിധരനെ എന്ത് കാരണത്താല്‍ മാറ്റിയെന്നു പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് എസ്. ശശിധരന്‍. ഇലന്തൂര്‍ നരബലി ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും അദ്ദേഹത്തിൻ്റെ അന്വേഷണ മികവിന് ഉദാഹരണമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിക്കുകയും പൂരം കലക്കുകയും ചെയ്ത എഡിജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്നു. എന്തും ചെയ്തുനല്‍കാന്‍ തയ്യാറാകുന്ന ഭീരുവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്.
ആര്‍എസ്എസ് ബന്ധവും സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും കൊലപാതകവും അഴിമതിയും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എഡിജിപി അജിത് കുമാർ എന്നിവർക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. സിപിഎം-ബിജെപി ബന്ധത്തെ മുൻനിർത്തി പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.