മാസപ്പടിക്കേസിലെ ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല, ആരോപണം നിലനിൽക്കും: വി.ഡി. സതീശൻ

ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഈ കേസിനുണ്ടെന്നും, ഇത് അന്വേഷിക്കപ്പെടണമെന്നുമാണ് വി.ഡി. സതീശൻ്റെ ആവശ്യം
മാസപ്പടിക്കേസിലെ ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല, ആരോപണം നിലനിൽക്കും: വി.ഡി. സതീശൻ
Published on

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ലെന്നാണ് വി.ഡി.സതീശൻ്റെ പക്ഷം. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്നും നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത് അതിനുള്ള തെളിവാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഈ കേസിനുണ്ടെന്നും, ഇത് അന്വേഷിക്കപ്പെടണമെന്നുമാണ് വി.ഡി. സതീശൻ്റെ ആവശ്യം. പിഎംഎൽഎ പ്രകാരമാണോ കറപ്ഷൻ കേസാണോ എന്നതിൽ വ്യക്തത വരണം. പണം അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. സേവനം ചെയ്തിട്ടില്ലെന്ന് മൊഴിയുമുണ്ട്. അതിനാൽ വിധി കോൺഗ്രസിന് തിരിച്ചടിയല്ല. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹൈക്കോടതി വിധി യുഡിഎഫിന് തിരിച്ചടിയാണെന്ന് പറയാൻ കഴിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും അഭിപ്രായപ്പെട്ടിരുന്നു. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വിധിക്ക് പിന്നാലെ മാത്യു കുഴൽനാടൻ പറഞ്ഞു. 


മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. മാത്യു കുഴൽനാടൻ എംഎല്‍എയും കളമശേരി സ്വദേശി ഗിരീഷ് ബാബുവും നൽകിയ റിവിഷൻ ഹർജിയിലാണ് നിർണായക വിധി. ജസ്റ്റിസ് കെ. ബാബു ആണ് വിധി പറഞ്ഞത്. നേരത്തെ കേസ് തള്ളിയ വിജിലൻസ് കോടതി ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് പറഞ്ഞിരുന്നു. ഈ പരാമർശം ഹൈക്കോടതി റദ്ദാക്കിയെങ്കിലും വിജിലൻസ് അന്വേഷണത്തിൻ്റെ ആവശ്യമില്ല എന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ CMRLഉം തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മൂവാറ്റുപുഴ, തിരുവനന്തപുരം വിജിലന്‍സ് കോടതികള്‍ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും റിവിഷന്‍ ഹര്‍ജികൾ സമര്‍പ്പിച്ചത്. വാദത്തിനിടെ ഗിരീഷ് ബാബു മരിച്ചു.


മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് എക്‌സാലോജിക് കമ്പനി CMRLല്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുന്‍പ് വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച് കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com