സനാതന ധർമ പ്രകാരം എന്തിലും ഏതിലും ദൈവമുണ്ട്, ശ്രീനാരായണ ഗുരു ആരാധനാ മൂർത്തി തന്നെ; മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളിയുടെ മറുപടി

വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ
Published on
Updated on


സനാതന ധർമത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സനാതന ധർമം പ്രകാരം എന്തിലും ഏതിലും ദൈവമുണ്ട്. ശ്രീനാരായണ ഗുരു ആരാധനാ മൂർത്തി തന്നെയാണ്. അതിനെ വിമർശിക്കുന്നവർ ഉണ്ടാകാം. വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സനാതന ഹിന്ദുത്വം എന്ന പ്രയോഗം തന്നെ ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്. സനാതന ഹിന്ദുത്വം ജനാധിപത്യപരമല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശ്ലോകം പോലും ശരിയല്ല. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർഥമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ശ്രീ നാരായണ ​ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുണ്ട് അത് തിരുത്തേണ്ടതാണ്. ഗുരു അതിനെ ഉടച്ചുവാർക്കാൻ ശ്രമിച്ച ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സനാതന ധർമത്തിന്റെ ചട്ടക്കൂടിൽ അദ്ദേഹത്തെ കെട്ടുന്നത് ഗുരുവിനോട് ചെയ്യുന്ന നിന്ദയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com