ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി, അമ്മ സിന്ധുവിനെ വെറുതെവിട്ടു; ശിക്ഷാ വിധി നാളെ

കഷായത്തിൽ വിഷംകലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് പ്രതി ചേർത്തിരുന്നത്.
ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി, അമ്മ സിന്ധുവിനെ വെറുതെവിട്ടു; ശിക്ഷാ വിധി നാളെ
Published on

പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ  നിർമൽ കുമാറും  കുറ്റക്കാരെെന്ന് കോടതി. രണ്ടാം പ്രതി  ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു.   കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ  ശിക്ഷ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നാളെ വിധിക്കും.

കഷായത്തിൽ വിഷംകലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്.  വിധി പ്രസ്താവം കേൾക്കാനായി ഗ്രീഷ്മ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിലെത്തിയിരുന്നു.

കേസിൽ ദൃശ്യമാധ്യമങ്ങൾ നല്ല പിന്തുണ നൽകിയതായും, സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരും ഒപ്പം നിന്നുവെന്നും ഷാരോണിൻ്റെ അച്ഛൻ ജയരാജ് പറഞ്ഞു. പ്രതീക്ഷയോടെ വളർത്തിയ മകനാണ് .ജീവിക്കണോ വേണ്ടയോ എന്ന അവസ്ഥയിലാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ജീവൻ്റെ ജീവനെയാണ് ഗ്രീഷ്മ കൊന്നുകളഞ്ഞത്. പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ഷാരോണിൻ്റെ അമ്മ പ്രിയയും പറഞ്ഞു.


വിധിയിൽ തൃപ്തരെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു. പ്രതീക്ഷിച്ച വിധി തന്നെയാണ്. മൂന്ന് പേർക്കെതിരെയും ശക്തമായ തെളിവുകൾ ഹാജരാക്കിയിരുന്നു.സിന്ധുവിനെതിരെയും തെളിവുകൾ ഹാജരാക്കിയിരുന്നു.തുടർ നടപടികൾ പ്രോസിക്യൂഷനുമായി ആലോചിച്ച് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കെ ജെ ജോൺസൺ പറഞ്ഞു.

2022 ഒക്ടോബര്‍ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരണപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.


ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com