
പ്രശസ്ത ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് ഓർമയായിട്ട് 23 വർഷം. വർഷങ്ങള്‍ക്ക് മുമ്പുണ്ടായ പെരുമഴക്കാലത്തെ സാക്ഷിയാക്കിയാണ് വിക്ടർ അവസാന ഫ്രെയിമിലേക്ക് മറഞ്ഞത്.
2001 ജൂലൈ ഒൻപതിന് ഇടുക്കി വെണ്ണിയാനി മലയിലുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ ദൃശ്യം പകർത്തുന്നതിനിടെയുണ്ടായ ഉരുൾപൊട്ടലിൽപ്പെട്ടാണ് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായ വിക്ടർ ജോർജ് മരിച്ചത്. ഉരുൾപ്പൊട്ടലുണ്ടായ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ വിക്ടർ അകപ്പെടുകയായിരുന്നു. കാണാതായതിന്‍റെ രണ്ടാം ദിവസമാണ് വിക്ടറിന്‍റെ ഭൗതികശരീരം കണ്ടെത്തുന്നത്. ഒപ്പം, ഇനിയും പകർത്തേണ്ടിയിരുന്ന അനേകം മഴചിത്രങ്ങളെ ബാക്കിയാക്കി, സന്തത സഹചാരിയായിരുന്ന നിക്കോൺ എഫ് ത്രീ ക്യാമറയുമുണ്ടായിരുന്നു.
വിക്ടറുടെ മഴച്ചിത്രങ്ങൾ 'ഇറ്റ്സ് റെയ്നിങ്' എന്ന് പേരില്‍ അദ്ദേഹത്തിൻ്റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൻ്റെ ചരിത്രശേഖരമായ വാഷിങ്ടനിലെ ‘ന്യൂസിയ’ത്തിലെ ജേണലിസ്റ്റ് മെമ്മോറിയലിന്‍റെ ചുമരില്‍ വിക്ടറിനൊപ്പം അദ്ദേഹത്തിന്‍റെ ചിത്രങ്ങളും ഇന്ന് ആദരിക്കപ്പെടുന്നു.