
രഞ്ജി ട്രോഫിയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തില്‍ ആദ്യ ദിനം മുംബൈക്കെതിരെ വിദര്‍ഭ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച വിദര്‍ഭ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്താണ് ഒന്നാം ദിനം കളം വിട്ടത്. 47 റണ്‍സോടെ യാഷ് റാത്തോഡും 13 റണ്‍സോടെ അക്ഷയ് വാഡ്കറുമാണ് ക്രീസില്‍. ധ്രുവ് ഷോറെ (74), ഡാനിഷ് മലേവാര്‍ (79) എന്നിവരുടെ ഫിഫ്റ്റികളാണ് വിദര്‍ഭയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മലയാളി താരം കരുണ്‍ നായര്‍ 45 റണ്‍സെടുത്തു.
മുംബൈക്കെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിദർഭയ്ക്ക് തുടക്കത്തിലേ ഓപ്പണര്‍ അഥര്‍വ ടൈഡെയുടെ (4) വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫിഫ്റ്റി കൂട്ടുകെട്ടുയര്‍ത്തിയ ധ്രുവ് ഷോറെയും പാര്‍ഥ് രേഖഡെും ചേര്‍ന്ന് വിദര്‍ഭയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. പാര്‍ഥ് രേഖഡെയെ (23) ശിവം ദുബെ പുറത്താക്കിയെങ്കിലും ധ്രുവ് ഷോറെയും ഡാനിഷ് മലേവാറും ചേര്‍ന്ന് വിദര്‍ഭയെ ടീം സ്കോർ 100 കടത്തി.
പിന്നീട് ക്രീസിലെത്തിയ കരുണ്‍ നായര്‍ മലെവാറിന് മികച്ച പിന്തുണ നല്‍കിയതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിദര്‍ഭ 200 കടന്നു. സ്കോര്‍ 222ല്‍ നില്‍ക്കെ കരുണ്‍ നായരെ പുറത്താക്കി ശിവം ദുബെ മുംബൈക്ക് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാൽ യാഷ് റാത്തോഡ് മികച്ച പിന്തുണ നല്‍കിയതോടെ വിദര്‍ഭ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി. ആദ്യ ദിനം കളി നിര്‍ത്തും മുമ്പ് മലെവാറിനെ (79) പുറത്താക്കിയെങ്കിലും യാഷ് റാത്തോഡിനൊപ്പം ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ ക്രീസിലുണ്ട്. മുംബൈക്കായി ശിവം ദുബെയും ഷംസ് മുലാനിയും രണ്ട് വീതം വിക്കറ്റുകൾ വീഴത്തി. സൂര്യകുമാര്‍ യാദവും മുംബൈ പ്ലേയിംഗ് ഇലവനിലുണ്ട്.