
എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ പരാതിയിൽ പി.വി. അൻവറിൻ്റെ മൊഴിയെടുക്കുന്നു. വിജിലൻസ് സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് മൊഴിയെടുപ്പ്.
കഴിഞ്ഞ കുറേ നാളുകളായി പി.വി അൻവർ അജിത് കുമാറിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എഡിജിപി-ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ചതിനു പിന്നാലെ ശക്തമായി അൻവറും ഇക്കാര്യം ഉന്നയിച്ചിരുന്നു. തൃശൂർപൂരം കലക്കൽ വിവാദത്തിലുള്ള എഡിജിപിയുടെ പങ്കിനെക്കുറിച്ചും,സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. പൂരം കലക്കലിന് ഒത്താശ നൽകിയത് അജിത് കുമാറാണെന്നും അദ്ദേഹത്തെ ക്രമസമാധന ചുമതലയിൽ നിന്ന് നീക്കണമെന്നുമായിരുന്നു ആവശ്യം.
പൂരം അലങ്കോലമാക്കിയതിൽ എഡിജിപി സമർപ്പിച്ച റിപ്പോർട്ട് സമഗ്രമല്ലാത്തതിനാൽ പുനരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ത്രിതല അന്വേഷണത്തിനാണ് ഉത്തരവ്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. ബറ്റാലിയൻ എഡിജിപിയായാണ് നിയമനം. പകരം ക്രമസമാധാന ചുമതല നൽകിയിരിക്കുന്നത് എഡിജിപി മനോജ് എബ്രഹാമിനാണ്.
അൻവറിന് പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ സിപിഎം അദ്ദേഹത്തെ പാർട്ടിക്കുള്ളിൽ നിന്നും പുറത്താക്കിയിരുന്നു. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്ക് വരെ അൻവറിനെ എത്തിച്ചിരുന്നു.