
പുതിയ സംഘടനാ നീക്കവുമായി താരസംഘടനയായ AMMAയില്‍ നിന്നും ആരും ഫെഫ്കയെ സമീപിച്ചതായി അറിയില്ലെന്ന് മുൻ എക്സിക്യൂട്ടീവ് അംഗം വിനു മോഹൻ. ഈ ആവശ്യവുമായി ഫെഫ്കയെ സമീപിച്ച 20 താരങ്ങള്‍ ആരാണെന്ന് അറിയില്ല. അത് ഉണ്ണികൃഷ്ണന്‍ തന്നെ വെളിപ്പെടുത്തട്ടെയെന്നും വിനു മോഹന്‍ പറഞ്ഞു.
ഇത്തരത്തിൽ ഒരു ആവശ്യം സംഘടനയ്ക്കുള്ളിൽ ആരും ഉന്നയിക്കാത്ത പക്ഷം വിഷയം ചർച്ച ചെയ്യുന്നില്ല. അമ്മയ്ക്ക് ട്രേഡ് യൂണിയൻ സ്വഭാവം വേണമെന്ന ആവശ്യം ഇതുവരെയും ആരും സംഘടനയ്ക്കുള്ളിൽ ഉന്നയിച്ചിട്ടില്ല. പുതിയ സംഘടനാ നീക്കമെന്ന വാർത്ത വന്നതിൽ അംഗങ്ങള്‍ക്ക് നിരാശയുണ്ടെന്നും വിനു മോഹന്‍ പറഞ്ഞു.
ഹേമാ കമ്മറ്റി റിപ്പോർട്ടിലുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കണം എന്ന് തന്നെയാണ് AMMAയുടെ നിലപാട്. ലൈംഗികാരോപണങ്ങളിൽ കുറ്റം ചെയ്തിട്ടുള്ളവർ ശിക്ഷ അനുഭവിക്കണം. വ്യാജ ആരോപണങ്ങൾ നിരപരാധികൾക്ക് ഉണ്ടാക്കുന്ന മാനസിക വിഷമം വലുതാണെന്നും വിനുമോഹന്‍ പറഞ്ഞു.
നേരത്തെ സമാനമായ അഭിപ്രായവുമായി മുന്‍ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തലയും രംഗത്തെത്തിയിരുന്നു. പുതിയ സംഘടന ഉണ്ടാക്കാന്‍ AMMA അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചതായി അറിവില്ലെന്ന് മുന്‍ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല. AMMAയെ ഒരിക്കലും ട്രേഡ് യൂണിയന്‍ ആക്കാന്‍ കഴിയില്ല. ഫെഫ്കയെ സമീപിച്ച 20 പേർ ആരൊക്കെയെന്ന് ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തട്ടെ. ട്രേഡ് യൂണിയൻ വേണമെങ്കിൽപ്പോലും ഫെഫ്കയെ സമീപിക്കേണ്ട കാര്യമില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അംഗങ്ങളുടെ ക്ഷേമത്തിനായി മാത്രം പ്രവർത്തിക്കുന്ന സംഘടനയാണ് AMMA അതില്‍ രാഷ്ട്രീയമില്ലെന്നും ജയൻ ചേർത്തല പറഞ്ഞു.
ട്രേഡ് യൂണിയൻ സ്വഭാവത്തിലുള്ള പുതിയ സംഘടന രൂപീകരിക്കാൻ താരങ്ങൾ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. AMMA നിലനിര്‍ത്തികൊണ്ട് സമാന്തരമായ പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന നടന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകൾ ഇപ്പോൾത്തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉൾപ്പെടുത്തണമെങ്കിൽ ജനറൽ കൗൺസിൽ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനും രൂപം നൽകുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.