ഗവർണർ കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നു, സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ വെച്ച്‌ വിസിമാരെ അടിച്ചേല്‍പ്പിക്കുന്നു: സിപിഎം

കെടിയുവില്‍ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനേയും നിയമിച്ചതിലാണ് സിപിഎം ചട്ടലംഘനം ആരോപിച്ചത്
ഗവർണർ കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നു, സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ വെച്ച്‌ വിസിമാരെ അടിച്ചേല്‍പ്പിക്കുന്നു: സിപിഎം
Published on

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ ഏകപക്ഷീയമായി നിയമിച്ച ഗവർണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഎം. സര്‍വകലാശാല ചട്ടങ്ങളേയും, കോടതി നിര്‍ദേശങ്ങളേയും, കീഴ്‌വഴക്കങ്ങളേയും ലംഘിച്ചാണ്‌ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ച്‌ വിസിമാരെ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കെടിയുവില്‍ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനേയും നിയമിച്ചതിലാണ് സിപിഎം ചട്ടലംഘനം ആരോപിച്ചത്.

സര്‍ക്കാര്‍ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ്‌ ഗവർണർ നിയമനം നടത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ട്‌ 24 മണിക്കൂര്‍ കഴിയും മുന്‍പേ അത്‌ ലംഘിച്ച്‌ വിസിമാരെ നിയമിച്ചത്‌ കടുത്ത ധിക്കാരവും നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയുമാണ്‌. നേരത്തെ കെടിയുവില്‍ സിസ തോമസിനെ താല്‍കാലിക വിസിയായി നിയമച്ചപ്പോള്‍ തന്നെ കോടതി തടഞ്ഞതാണ്‌. അത്‌ സംബന്ധിച്ച്‌ വ്യക്തത ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ സമീപിച്ചപ്പോള്‍ പഴയ ഉത്തരവ്‌ ആവര്‍ത്തിച്ച്‌ ഉറപ്പിക്കുകയാണ്‌ ഹൈക്കോടതി ചെയ്‌തതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

ആരോഗ്യ സർവകലാശാല വിസിക്ക് നിയമനം നീട്ടി നല്‍കിയ നടപടിയേയും സിപിഎം സെക്രട്ടേറിയറ്റ് വിമർശിച്ചു. സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങളെ പാടെ ഹനിച്ചുകൊണ്ട്‌ സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ച്‌ വിസിമാരെ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.


കെടിയു വിസി നിയമനം ഹൈക്കോടതി നിർദേശത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാരുമായി ഒരു ആലോചനയും ചാൻസലർ നടത്തിയില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും അറിയിച്ചു. നിയമനം കെടിയു ആക്ടിന് വിരുദ്ധമാണ്. ചാന്‍സലറുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും ആർ. ബിന്ദു പറഞ്ഞു.

"കേന്ദ്ര സർക്കാരിൻ്റെ അജണ്ട സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവൃത്തിയാണ് ചാൻസലർ നടത്തുന്നത്. കോടതി വിധിയെ മറികടന്നാണ് ചാൻസലർ മുന്നോട്ട് പോകുന്നത് നിയമ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും", മന്ത്രി പറഞ്ഞു. വിവാദങ്ങളിൽ കക്ഷി ചേർക്കപ്പെട്ട സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായി നിയമിച്ചത് ചാൻസലറുടെ പ്രീതി അനുസരിച്ചാണെന്നും മന്ത്രി ആർ. ബിന്ദു ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com