
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒന്നടങ്കവും വിരാട് കോഹ്‌ലിയും പാകിസ്ഥാനിൽ വന്ന് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യൻ സർക്കാർ അവരെ അതിന് അനുവദിക്കുന്നില്ലെന്നും രൂക്ഷ വിമർശനവുമായി മുൻ പാക് താരം ഷോയിബ് അക്തർ രംഗത്ത്. അടുത്ത വർഷം ആദ്യം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമ്മതം അറിയിച്ചതിന് പിന്നാലെയായിരുന്നു അക്തറിന്റെ പ്രതികരണം.
പാകിസ്ഥാനിൽ ഇന്ത്യ കളിക്കുകയാണെങ്കിൽ സംപ്രേഷണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യത്തുക ലഭിക്കുമായിരുന്നു എന്നും എന്നാൽ നിലവിൽ ഇന്ത്യ ഭരിക്കുന്ന സർക്കാറിനും അവരുടെ സംവിധാനങ്ങൾക്കും മറ്റു പ്രത്യേക താൽപര്യമുണ്ടെന്നും അക്തർ വിമർശിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) മുന്നിൽ മൂന്ന് ഉപാധികൾ വെച്ചാണ് ഹൈബ്രിഡ് മോഡലിന് പാകിസ്ഥാൻ സമ്മതം അറിയിച്ചത്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വെച്ച് നടത്തും. സെമി ഫൈനൽ, ഫൈനലുകൾക്ക് ഇന്ത്യ യോഗ്യത നേടിയാൽ മത്സരം ദുബായിൽ തന്നെ നടക്കും. എന്നാൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്ഥാൻ തന്നെയാവണമെന്നാണ് പിസിബി മുന്നോട്ടുവെച്ച പ്രധാന ആവശ്യം.
2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെൻ്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്ഥാൻ്റെ രണ്ടാമത്തെ ആവശ്യം. 2026ലെ ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കൊപ്പവും, 2031ലെ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനൊപ്പവും ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ 2029ലെ ചാംപ്യൻസ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്.