
പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലെത്തിയതിന് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ്. കൂടിക്കാഴ്ച വാർത്തയാക്കുന്നത് മാധ്യമ ധാർമികതയ്ക്ക് എതിരെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
വാർത്താക്കുറിപ്പിൻ്റെ പൂർണരൂപം:
"ബഹു. മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ല. വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകർക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടുന്നു."
എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇന്ന് നടപടിയുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയുടെ വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എത്തിയത്. തിങ്കളാഴ്ച സഭ ചേരുന്നതിന് മുമ്പ് എം.ആര്‍. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നീക്കികൊണ്ടുള്ള നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുന്നണിയില്‍ ശക്തമായ ആവശ്യമുന്നയിച്ചത് സിപിഐ ആണ്. ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആവശ്യം വൈകിക്കാന്‍ പറ്റില്ലെന്നും ഉടന്‍ തീരുമാനം നടപ്പിലാക്കണമെന്നും സിപിഐ ആവശ്യമുന്നയിച്ചിരുന്നു.