
വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിലെത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പമാണ് മോദി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ക്യാമ്പിലുള്ളവരെയും ചികിത്സയിൽ ഉള്ളവരെയും പ്രധാനമന്ത്രി സന്ദർശിക്കും. സൈന്യം നിർമിച്ച ബെയിലി പാലവും മോദി സന്ദർശിക്കും. മൂന്നു മണിക്കുറോളം പ്രധാനമന്ത്രി വയനാട്ടിൽ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം.
കണ്ണൂരിൽ നിന്ന് മൂന്ന് ഹെലികോപ്റ്ററുകളിലായാണ് സന്ദർശക സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. വ്യോമ മാർഗം ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തമേഖലകൾ സന്ദർശിക്കുമെന്നാണ് അറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ദുരന്തമേഖലയില്‍ അനുഗമിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് വയനാട്ടിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായിട്ടുണ്ട്. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റി വിടുകയുള്ളൂ എന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.