ട്രയൽ റണ്ണിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജം; ഒരുക്കങ്ങൾ പൂർത്തിയായെന്ന് സർക്കാർ

തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഏതാനും അനുമതികൾകൂടി മാത്രമേ ഇനി ലഭിക്കാനുള്ളു
ട്രയൽ റണ്ണിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സജ്ജം; ഒരുക്കങ്ങൾ പൂർത്തിയായെന്ന് സർക്കാർ
Published on

രാജ്യത്തിന്റെ ഒരേയൊരു മദർ പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓണക്കാലത്തേയ്ക്ക് പ്രവർത്തനസജ്ജമാകാൻ ഒരുങ്ങുകയാണെന്ന് സംസ്ഥാന സർക്കാർ. അതിന്റെ ഭാഗമായി തുറമുഖത്ത് ഈ മാസം തന്നെ ട്രയൽ റൺ ആരംഭിക്കാനാണ് തീരുമാനം. തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിന് ഏതാനും അനുമതികൾകൂടി മാത്രമേ ഇനി ലഭിക്കാനുള്ളു. കസ്റ്റംസ് അംഗീകാരം ലഭിച്ചതോടെ തുറമുഖത്തിലൂടെയുള്ള ചരക്ക് നീക്കം പൂർണമായും നിയമവിധേയമായി. ആദ്യഘട്ടത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.

ട്രയൽ റണ്ണിന്റെ ഭാഗമായി കണ്ടെയ്നർ നിറച്ച കൂറ്റൻ കപ്പൽ ഈ മാസം തന്നെ വിഴിഞ്ഞത്ത് എത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ തുറമുഖ യാർഡിലേക്ക് ഇറക്കിയും കയറ്റിയും ട്രയൽ നടത്തും. നിലവിൽ ചരക്കു കയറ്റാത്ത കണ്ടെയ്നറുകൾ ബാർജിൽ എത്തിച്ചിട്ടുണ്ട്. തുറമുഖത്ത് സ്ഥാപിച്ച യാർഡ് ക്രൈനുകളും ഷിപ് റ്റു ഷോർ ക്രൈനുകളും പരിശോധിക്കുന്നുണ്ട്.

ആദ്യ ഘട്ടത്തിന്റെ ഭാഗമായ പുലിമുട്ട്, കണ്ടെയ്നർ ബർത്ത്, കണ്ടെയ്നർ യാർഡ് , വൈദ്യുതി യൂണിറ്റുകൾ, പോർട്ട് ആക്സസ് റോഡ് തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തുറമുഖത്തെ ഡ്രെഡ്ജിങ്ങും പൂർത്തിയാക്കി. ചൈനയിൽ നിന്ന് ഏഴ് കപ്പലുകളിലായി എത്തിച്ച എട്ട് ഷിപ് ടു ഷോർ ക്രെയിനുകളും, 24 യാർഡ് ക്രെയിനുകളും തുറമുഖത്ത് സ്ഥാപിച്ചു.

ഭീമൻ മദർ ഷിപ്പുകൾക്ക് എത്താൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു തുറമുഖമാണ് വിഴിഞ്ഞം. നിലവിൽ ചെറിയ കപ്പലുകളിൽ കൊളംബോ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ ചരക്ക് എത്തിച്ചാണ് മദർ ഷിപ്പുകളിലേക്ക് മാറ്റുന്നത്. ഇനി മുതൽ ചെറു കപ്പലുകളിൽ ചരക്കുകൾ വിഴിഞ്ഞത്ത് എത്തിച്ചു മദർ ഷിപ്പുകളിൽ കയറ്റും. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിൻ്റെ ചരക്ക് ഗതാഗതത്തിൽ തന്നെ അത് വലിയ നാഴികക്കല്ലാകും. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com