ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം, ഇടതുസർക്കാരിൻ്റെ ഭരണനേട്ടം, മോദി സർക്കാരിൻ്റെ വികസന മാതൃക; വിഴിഞ്ഞത്തിൽ ക്രെഡിറ്റ് ആർക്ക്?

ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുമ്പോഴും വിഴിഞ്ഞം ആരുടെ കുഞ്ഞെന്ന തർക്കമാണ് ഇപ്പോഴും തുടരുന്നത്
ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം, ഇടതുസർക്കാരിൻ്റെ ഭരണനേട്ടം, മോദി സർക്കാരിൻ്റെ വികസന മാതൃക; വിഴിഞ്ഞത്തിൽ ക്രെഡിറ്റ് ആർക്ക്?
Published on

ക്രെഡിറ്റാർക്കെന്ന ഭരണ - പ്രതിപക്ഷ തർക്കത്തിനിടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമെന്ന് കോൺഗ്രസ് വാദിക്കുമ്പോൾ ഒൻപത് വർഷത്തെ ഇടതു സർക്കാറിന്റെ ഭരണ നേട്ടമായി ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻ്റെ പ്രതിരോധം. ഇതിനിടെ മോദി സർക്കാരിൻ്റെ വികസന മാതൃകയായി അവതരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുമ്പോഴും വിഴിഞ്ഞം ആരുടെ കുഞ്ഞെന്ന തർക്കമാണ് ഇപ്പോഴും തുടരുന്നത്. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം എന്ന് കോൺഗ്രസും. അല്ല, നായനാർ സർക്കാരിൽ തുടങ്ങി വി. എസും കഴിഞ്ഞ് പിണറായി സർക്കാരിൻ്റെ നേട്ടമെന്ന് എൽഡിഎഫും വാദിക്കുന്നു. ഇതിനിടെ മോദി സർക്കാരിൻ്റെ വികസന വേഗതയെന്ന് ഉയർത്തിക്കാട്ടി ബിജെപിയും രംഗത്തുണ്ട്.

അതേസമയം വിഴിഞ്ഞത്തിൻ്റെ ചരിത്രം ഇങ്ങനെയാണ്. 96ൽ ഇ.കെ. നായനാർ സർക്കാരിൻ്റെ കാലത്ത് പദ്ധതിക്ക് വിത്തു പാകി. പിന്നാലെ വന്ന എ.കെ. ആൻറണി സർക്കാരും പദ്ധതിയിൽ ഇടപെട്ടു. എന്നാൽ 2006ൽ അധികാരത്തിൽ വന്ന വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് പദ്ധതിയുടെ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കുകയും ടെൻഡർ നടപടികളിലേക്ക് കടക്കുകയും ചെയ്തത്. എന്നാൽ ടെൻഡറിൽ പങ്കെടുത്ത കമ്പനിയുടെ ചൈനീസ് ബന്ധാരോപണം പദ്ധതിയെ മുന്നോട്ട് നയിച്ചില്ല. തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് അദാനി എത്തിയതോടെ പദ്ധതി ചലിച്ചു തുടങ്ങി. ഒടുവിൽ തുറമുഖ നിർമാണത്തിൻ്റെ മുന്നോട്ടുള്ള പാതയിൽ പ്രകൃതിക്ഷോഭവും പ്രാദേശിക പ്രതിഷേധങ്ങളും പദ്ധതിയുടെ മെല്ലെപ്പോക്കിനു കാരണമായി.

പക്ഷേ പ്രതിസന്ധികളെ അതിജീവിച്ച് വിഴിഞ്ഞം ഉദ്ഘാടനത്തിലേക്ക് അടുക്കുമ്പോഴും പിതൃത്വത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. വിഴിഞ്ഞം ഉമ്മൻചാണ്ടിയുടെ കുഞ്ഞാണെന്ന് ചൂണ്ടിക്കാട്ടി ഉദ്ഘാടനദിനം കോൺഗ്രസ് പ്രതിഷേധ ദിനം ആക്കുകയാണ്. ചടങ്ങിൽ കോൺഗ്രസ് എംപിയും എംഎൽഎയും പങ്കെടുമ്പോൾ വിട്ടുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ്. ചടങ്ങിലേക്ക് നേരത്തെ ക്ഷണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം. ഒൻപത് വർഷക്കാലത്തെ പിണറായി സർക്കാറിന്റെ നേട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇതിനെ പ്രതിരോധിക്കുന്നത്. ഇതിനിടെ അവകാശവാദവുമായി ബിജെപിയും രംഗത്തുണ്ട്. മോദിയുടെ നേട്ടങ്ങളുടെ തുടർച്ചയെന്നാണ് പ്രചാരണം. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പദ്ധതിയുടെ അവകാശവാദത്തെ ചൊല്ലിയുള്ള തർക്കം തുടരുമെന്നതിൽ സംശയമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com