
വയനാട്ടിലെ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. പ്രിയങ്ക ഗാന്ധിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടേക്ക് വരണം. പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്നും സുധീരൻ പറഞ്ഞു.
കേരളത്തിൽ മുൻപും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. അന്നുള്ളതിനേക്കാൾ ഉള്ള മോശം ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിൽ ഉള്ളത്. പാലക്കാട്ടെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പുകളിലൂടെ ഇടതുപക്ഷത്തിനെതിരെയുള്ള വികാരം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് തെളിയുന്നത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾ വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന, രാജ്യ താത്പര്യം പരിഗണിക്കാത്ത മോദിക്കെതിരെയുള്ള വിധിയെഴുത്തു കൂടിയാണ് തെരഞ്ഞെടുപ്പിലൂടെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്ക് പോയ പി. സരിനെതിരെയും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സ്വഭാവികമായി കണ്ടുവരുന്ന ഒരു കാര്യമാണിത്. കാലുമാറ്റ രാഷ്ട്രീയം ജനാധിപത്യത്തെ ദുർബലമാക്കുന്നു. ആത്മാർഥതയുള്ള രാഷ്ട്രീയ പ്രവർത്തകൻ സ്വന്തം പ്രസ്ഥാനത്തെ വഞ്ചിക്കുകയില്ലെന്നും സുധീരൻ പറഞ്ഞു.
അതേസമയം, വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെതിരെ ഇടതു സ്ഥാനാർഥി സത്യൻ മൊകേരി രംഗത്തെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ടാണ് ബിജെപി-വർഗീയ ശക്തി കേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ലെന്നും മതേതര മനസുള്ള കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.