എ.വി. റസലുമായി വിദ്യാര്‍ഥി കാലം തൊട്ടുള്ള ബന്ധം, വേര്‍പാട് ആകസ്മികം; ശസ്ത്രക്രിയ പൂർത്തിയായപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു: വി.എന്‍. വാസവന്‍

സിപിഎമ്മിന് വലിയ നഷ്ടമാണ് റസലിന്റെ വേര്‍പാട് എന്നും വി എൻ വാസവൻ പറഞ്ഞു.
എ.വി. റസലുമായി വിദ്യാര്‍ഥി കാലം തൊട്ടുള്ള ബന്ധം, വേര്‍പാട് ആകസ്മികം; ശസ്ത്രക്രിയ പൂർത്തിയായപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു: വി.എന്‍. വാസവന്‍
Published on


സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍. റസലുമായി തനിക്ക് വിദ്യാര്‍ഥി കാലം മുതല്‍ക്കുള്ള ബന്ധമാണ്. ആകസ്മികമായ വേര്‍പാടാണെന്നും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും വാസവന്‍ പറഞ്ഞു.

സമൂഹത്തിലെ എല്ലാവരുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു എ.വി. റസല്‍. സിപിഎമ്മിന് വലിയ നഷ്ടമാണ് റസലിന്റെ വേര്‍പാട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വി എന്‍ വാസവന്‍ ഇന്ന് കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകും. റസലിന്റെ ഭാര്യയും മകളും ചെന്നൈയിലാണ്.

റസലിന്റെ ഭൗതികശരീരം നാളെ രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് ഉച്ചയോടെ കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം ചങ്ങനാശ്ശേരി തെങ്ങണായിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു എ വി റസലിന്റെ അന്ത്യം. കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഇദ്ദേഹത്തെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി നിലനിര്‍ത്തുകയായിരുന്നു.

2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോള്‍ രണ്ടുതവണയും റസല്‍ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെയാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കൊല്ലം എസ്എന്‍ കോളേജിലെ പഠനശേഷമാണ് റസല്‍ യുവജന പ്രസ്ഥാനത്തിലേക്ക് എത്തുന്നത്. സമര രം?ഗത്ത് സജീവമായിരുന്ന റസല്‍ ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറിയായിട്ടാണ് സംഘടനയുടെ ഭരണ രം?ഗത്തേക്ക് വരുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ നയിച്ച് പൊലീസ് മര്‍ദനത്തിനിരയായി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ വെടിവയ്പ്പിനെതിരെ പ്രതിഷേധം നയിച്ചും പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറര്‍ ചുമതലകള്‍ വഹിച്ച റസല്‍ അസംഘടിതരായ ഓട്ടോറിക്ഷാ തൊഴിലാളികളെയും സംഘടിപ്പിച്ചു. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com