
തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. റിപ്പോർട്ടിന്റെ പൂർണരൂപം വ്യക്തതയോടെ മനസിലാക്കിയതിനു ശേഷം അഭിപ്രായം പറയും. ഊഹാപോഹങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ പറഞ്ഞാൽ നാളെ അഭിപ്രായം തിരുത്തേണ്ടി വരുമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.
പൂരം അലങ്കോലപ്പെടുത്തുന്നതിന് വ്യക്തമായ ലക്ഷ്യത്തോടെ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു ഇവന്റ് പെട്ടെന്ന് നിർത്തിവയ്ക്കണമെങ്കിൽ അതിനു പിന്നിൽ തക്കതായ കാരണങ്ങൾ ഉണ്ടാകും. പൊലീസും ഗവൺമെന്റും ചേർന്ന് പൂരം കലക്കിയതാണെന്നാണ് ആരോപണങ്ങൾ ഉയർന്നത്.
പൊലീസിന്റെ പരിചയക്കുറവിനേക്കാൾ ഉപരി ധാർഷ്ട്യം ആണ് ഉണ്ടായത്. പരിചയക്കുറവും രാഷ്ട്രീയവും തമ്മിൽ വ്യത്യാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ദേവസ്വങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് മനസിലാക്കിയതിനു ശേഷം പ്രതികരിക്കും. പാറമേക്കാവിനും തിരുവമ്പാടിക്കും അവരുടെതായ അഭിപ്രായങ്ങൾ പറയാൻ കാരണങ്ങളുണ്ടാകും എന്നും സുനിൽകുമാർ.
അന്വേഷണം നേരത്തെ തന്നെ നടന്നിട്ടുള്ളതാണ്. ഇതൊക്കെ അത് സംബന്ധിച്ച പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. താൻ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി ഗൗരവത്തിൽ എടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ റിപ്പോർട്ട് വാങ്ങിയിട്ടുള്ളത് എന്നും വി.എസ്. സുനിൽകുമാർ കൂട്ടിച്ചേർത്തു.