
സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിടേണ്ടി വന്നതിൽ പ്രതികരണവുമായി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ബുഷറ റഷീദ്. ആർക്കും തന്നെ സ്കൂട്ടർ ലഭിച്ചിട്ടില്ല. താനടക്കം വഞ്ചിക്കപ്പെടുകയായിരുന്നു. താനടക്കം 48 പേർ സ്കൂട്ടറിന് പണം നൽകിയെങ്കിലും, എല്ലാവർക്കും പണം നഷ്ടമായെന്നും കൗൺസിലർ പറഞ്ഞു. "കുടുംബശ്രീയുടെ സ്പോക്പേഴ്സൺ ആണ് സ്വീറ്റ് സൊസൈറ്റി പരിചയപ്പെടുത്തിയത്. ട്രസ്റ്റിൻ്റെ സൈറ്റിൽ പരിശോധിച്ചപ്പോൾ മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെ ചിത്രം കണ്ടതോടെയാണ് വിശ്വാസമായത്. അനന്തു കൃഷ്ണനെതിരെ സീഡ് സൊസൈറ്റിയുടെ പേരിലും അല്ലാതെയും കേസ് നൽകിയിട്ടുണ്ട്", കൗൺസിലർ പറഞ്ഞു.
വടക്കാഞ്ചേരിയിൽ സീഡ് സൊസൈറ്റി രൂപീകരിക്കുന്നതിൽ നേതൃത്വം കൊടുത്തുവെന്നാണ് കൗൺസിലർക്ക് നേരെ ഉയർന്ന ആരോപണം. തട്ടിപ്പിൽ കൗൺസിലറുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണമുയർന്നതിന് പിന്നാലെ ബുഷറാ റഷീദിനെതിരെ വ്യാപക പോസ്റ്റർ പ്രചാരണമാണ് വടക്കാഞ്ചേരിയിൽ നടക്കുന്നത്.
സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ തൃശൂർ വടക്കാഞ്ചേരിയിലും പരാതി ഉയർന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അനന്തു കൃഷ്ണനെതിരെ തൃശൂരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
നാലുപേർക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തു മൂന്നുപേർക്ക് ഗ്രഹോപകരണങ്ങൾ വാഗ്ദാനം ചെയ്ത പണം തട്ടിയെന്നതാണ് കേസ്.എന്നാൽ പണം നഷ്ടമായവർ പലരും പണം മടക്കി നൽകുമെന്ന ഉറപ്പിൽ പരാതി നൽകാതെയിരിക്കുകയാണെന്ന വിവരവും ലഭ്യമായിട്ടുണ്ട്. പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന പരസ്യം കണ്ട് പണം മുടക്കിയവർക്ക് വാഹനം കിട്ടാതെ വന്നതോടെയാണ് വിവാദങ്ങൾക്ക് ചൂട് പിടിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.