രാജ്യസഭയിലും പാസായി വഖഫ് ഭേദഗതി ബിൽ; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും

128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു
രാജ്യസഭയിലും പാസായി വഖഫ് ഭേദഗതി ബിൽ; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും
Published on

ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ബിൽ രാജ്യസഭയും പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു. ഇരുസഭകളും പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.

കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് രാജ്യസഭ ചർച്ചയ്ക്കായി എടുത്തത്. 14 മണിക്കൂര്‍ നീണ്ട ചർച്ചയ്ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. പ്രതിപക്ഷത്തിൻ്റെ ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു.

ചർച്ചയിൽ ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യസഭയിലും ഉയർന്നത്. ഭരണ പ്രതിപക്ഷ വാക്പോരിനും സഭ സാക്ഷിയായി. ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ ഇടത് എം.പിമാരും സുരേഷ് ഗോപിയും ചർച്ചക്കിടെ ഏറ്റുമുട്ടി. മുനമ്പത്തിൽ തുടങ്ങി എമ്പുരാനിൽ വരെ നീളുന്നതായിരുന്നു ആരോപണ പ്രത്യാരോപണങ്ങൾ. ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി സഭ പ്രക്ഷുബ്ദമാക്കി.

ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. വഖഫ് ബില്ലിലൂടെ സംഘർഷത്തിൻ്റെ വിത്ത് പാകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.

വഖഫ് ബില്ലിനെതിരായ കേരളത്തിൻ്റെ പ്രമേയം മുനമ്പത്തെ ജനങ്ങൾക്കെതിരെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മുനമ്പത്ത് നിന്നും എല്ലാവരെയും ഒഴിപ്പിക്കാനാണ് സിപിഐഎമ്മും കോൺഗ്രസും ശ്രമിച്ചതെന്ന് ജോർജ് കുര്യൻ ആരോപിച്ചു. ജോർജ് കുര്യൻ കേരള നിയമസഭയ്ക്കെതിരെ വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് സിപിഐ എംപി സന്തോഷ് കുമാർ പോയിൻ്റ് ഓഫ് ഓർഡർ ഉന്നയിച്ചു.

പ്രതിപക്ഷം മുസ്ലീങ്ങളെ ഭയപ്പെടുത്തുകയാണെന്നും മുഖ്യധാരയിൽ നിന്ന് അവരെ അകറ്റി നിർത്താൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി പ്രസംഗത്തിൽ ആരോപിച്ചു. വഖഫ് ബോർഡ് മതേതരമായിരിക്കണം, എല്ലാ മതസ്ഥർക്കും പ്രാതിനിധ്യം ഉണ്ടായിരിക്കണം. സെൻട്രൽ വഖഫ് കൗൺസിലിൽ നാലു പേരിൽ കൂടുതൽ അമുസ്ലീങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ജെഡിയുവും ടിഡിപിയും ബിഹാറിലെ എൻഡിഎ ഘടകകക്ഷി ആർഎൽഎമ്മും വഖഫ് ബില്ലിനെ പിന്തുണച്ചു. ഇരുസഭകളും പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഇല്ലാതാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com