ജനവിധി എന്താകും...? വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്

പരസ്യപ്രചരണം അനസാനിച്ചതോടെ മുന്നണികൾ ഇന്ന് നിശബ്ദപ്രചരണത്തിലാണ്
ജനവിധി എന്താകും...? വയനാടും  ചേലക്കരയും  നാളെ പോളിംഗ് ബൂത്തിലേക്ക്
Published on

വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്. ദിവസങ്ങൾ നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് ജനവിധി രേഖപ്പെടുത്തുന്നത്. മുന്നണികൾ ഏറെ നിർണായകമായൊരു തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 7 നിയോജ മണ്ഡലങ്ങൾ ഉൾപ്പെട്ട വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 14,71,742 വോട്ടര്‍മാരാണ് ഉള്ളത്.1354 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. പരസ്യപ്രചരണം അനസാനിച്ചതോടെ മുന്നണികൾ ഇന്ന് നിശബ്ദപ്രചരണത്തിലാണ്.

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1,354 പോളിങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിൽ സജ്ജമാക്കുന്നത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്.


ഇവിടെയെല്ലാം വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വയനാട് മേപ്പാടിയിൽ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാളെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നാളെ ശമ്പളത്തോടു കൂടിയ അവധിയായിരിക്കും

അതേസമയം മണ്ഡലം രൂപീകരിച്ച് 59 വർഷങ്ങൾക്കിപ്പുറം ആദ്യമായി ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുകയാണ് ചേലക്കര നിയമസഭാ നിയോജകമണ്ഡലം. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിലുള്ളത്.

മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള 15ാം തെരഞ്ഞെടുപ്പും, ആദ്യ ഉപതെരഞ്ഞെടുപ്പുമാണ് പട്ടിക ജാതി സംവരണ മണ്ഡലം കൂടിയായ ചേലക്കരയിലേത്. തെരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ ചേലക്കര ചർച്ചയാകാറുണ്ടെങ്കിലും കൂടി ചേലക്കരയിലെ ഇക്കുറിയുള്ള ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് അഭിമാനപോരാട്ടം കൂടിയാണ്. മണ്ഡലം രൂപീകരിച്ചത് മുതൽ ഇന്ന് വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കൂടുതലും ഇടതിനൊപ്പം മാത്രമാണ് മണ്ഡലത്തിലെ ജനങ്ങൾ നിന്നത്.

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയും, ഇടതുപക്ഷ സ്ഥാനാർഥിയായി സത്യൻ മൊകേരിയും, ബിജെപി സ്ഥാനാർഥിയായി നവ്യ ഹരിദാസുമാണ് മത്സരരംഗത്തുള്ളത്. ഇടതുപക്ഷ കോട്ട എന്നറിയപ്പെടുന്ന ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി യു. ആർ പ്രദീപും, കോൺഗ്രസ് സ്ഥാനാർഥിയായി രമ്യ ഹരിദാസും, ബിജെപി സ്ഥാനാർഥിയായി കെ. ബാലകൃഷ്‌ണനുമാണ് തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്നത്. എന്നിരുന്നാലും ജനവിധി എന്താകുമെന്ന് അറിയണമെങ്കിൽ 23 വരെ കാത്തിരുന്നേ മതിയാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com