വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ചൂടേറും, രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ

ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും
വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിന് ചൂടേറും, രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ
Published on


വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുപ്പിക്കാൻ പ്രിയങ്കയും രാഹുലും ഇന്ന് വയനാട്ടിലെത്തും. രാവിലെ പത്ത് മണിയോടെയാകും ഇരുവരും മണ്ഡലത്തിൽ എത്തുക. മാനന്തവാടിയിലും അരീക്കോട്ടും പൊതുയോഗത്തിൽ പങ്കെടുക്കും. ഏഴാം തീയതി വരെ പ്രിയങ്ക വയനാട്ടിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന.

പ്രിയങ്കയും രാഹുലും എത്തുന്നതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടക്കും. യുഡിഎഫ് ക്യാമ്പിന് ആവേശം പകർന്ന് പ്രിയങ്കയും രാഹുലും മാനന്തവാടിയിലെ പൊതുയോഗത്തിൽ സംസാരിക്കും. തുടർന്ന് വൈകിട്ട് മലപ്പുറം അരീക്കോട്ടെ പൊതുപരിപാടിയിലും രാഹുൽ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട്, കോറോം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് എന്നിവിടങ്ങളിൽ നടക്കുന്ന കോർണർ യോഗത്തിലാകും പങ്കെടുക്കുക. നാളെ സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മുള്ളൻകൊല്ലി, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലെ കോർണർ യോഗത്തിലും സംസാരിക്കും. തുടർന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.

എൽഡിഎഫ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയനും നവംബർ ആറിന് മണ്ഡലത്തിലെത്തും. അതേസമയം, ദേശീയ നേതാക്കൾ ആരും വയനാട്ടിലേക്ക് എത്താത്തത് ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ടെന്നാണ് ബിജെപിയുടെ ന്യായീകരണം.

ഇതിന് മുമ്പ് വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ പ്രചരണപരിപാടികൾ ജനസാഗരമായിരുന്നു. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൽക്കരിച്ചുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ, ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും, പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട് സന്ദർശിച്ചതെന്നും പ്രിയങ്ക ചോദ്യമുന്നയിച്ചിരുന്നു. വയനാടുകാരുടെ ധീരതയെ പ്രകീര്‍ത്തിച്ചും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം ഓര്‍മിപ്പിച്ചുമാണ് പ്രിയങ്ക ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തത്. കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യജീവി ശല്യത്തെ പ്രതിരോധിക്കാൻ ഇടപെടുമെന്നും പ്രിയങ്ക ഉറപ്പു നൽകിയിരുന്നു.

റോഡരികിൽ കാത്തുനിന്ന ജനങ്ങളെ കണ്ട പ്രിയങ്ക വാഹനത്തിൽ നിന്നും ഇറങ്ങി ചെന്ന് സംസാരിക്കാൻ തുടങ്ങിയതോടെ ആളുകളും വലിയ ആവേശത്തിലായിരുന്നു. ആൾക്കൂട്ടം കാരണം പലയിടത്തും വാഹന ഗതാഗതം വരെ തടസപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com