
വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. കുറ്റക്കാരാണെങ്കിൽ ശിക്ഷിച്ചോട്ടെയെന്നായിരുന്നു പ്രസിഡൻ്റിൻ്റെ ആദ്യ പ്രതികരണം. നീതിക്ക് മുന്നിൽ എന്നും ഉണ്ടാകുമെന്നും, ഏത് അന്വേഷണത്തോടും സഹരിക്കുമെന്നും എൻ.ഡി.അപ്പച്ചൻ പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും എൻ.ഡി. അപ്പച്ചൻ ആരോപിച്ചു.
അന്വേഷണസമിതി എത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നു സംസാരിച്ച ശേഷമാണ് കേസെടുത്തതെന്ന് എൻ.ഡി. അപ്പച്ചൻ പറയുന്നു. പി.വി. അൻവറിനെ വേട്ടയാടുന്നതിന് സമാനമാണ് ഈ കേസും. എൻ.എം. വിജയന്റെ കുടുംബവുമായി നല്ല ബന്ധമാണ്. കത്തിൽ പേരുണ്ടെന്ന് കരുതി കേസെടുക്കാനാകുമോ എന്നും നിയമപരമായി നേരിടുമെന്നും എൻ.ഡി. അപ്പച്ചൻ അറിയിച്ചു.
പ്രത്യേക അന്വേഷണസംഘമാണ് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനും ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. വിജയൻ്റെ ഫോൺ രേഖകളും പരിശോധിച്ചതിനുശേഷമായിരുന്നു പ്രത്യേക അന്വേഷണസംഘം കേസടുത്തത്. സംഭവത്തിൽ കെപിസിസി നേതൃത്വം ഉൾപ്പെടെ പ്രതിരോധത്തിലാവും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
എൻ.എം. വിജയൻ്റെ ആത്മഹത്യ അന്വേഷിക്കുന്ന കെപിസിസി അന്വേഷണ ഉപസമിതി ബുധനാഴ്ച വയനാട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തിയത്. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തിന് ഉറപ്പ് നൽകി.
നേതാക്കളുടെ ആദ്യ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും, നേതാക്കളുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്നും പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നുമായിരുന്നു കുടുംബത്തിൻ്റെ പ്രസ്താവന. എല്ലാം നല്ല രീതിയിൽ ചെയ്യാമെന്ന് പാർട്ടി നേതാക്കൾ ഉറപ്പു നൽകിയതായി എൻ.എം. വിജയൻ്റെ മകൻ വിജേഷ് പറഞ്ഞു. നേതാക്കൾ വന്നതിൽ സംതൃപ്തിയുണ്ട്. എല്ലാ കാര്യങ്ങളും നേതാക്കൾ ഗൗരവത്തിൽ കേട്ടിട്ടുണ്ടെന്ന് മകൾ പത്മജയും വ്യക്തമാക്കി.