
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാർഗനിർദേശങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കുകയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്‍റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 388 കോടി രൂപ മുൻകൂറായി നൽകിയെന്നും കേന്ദ്ര മന്ത്രി കത്തില്‍ പറയുന്നു.
വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലകളില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വിയ തോമസ് കത്ത് അയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേരളത്തിന്‍റെ ആവശ്യം സാധ്യമല്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നാണ് കേന്ദ്ര സർക്കാരന്‍റെ നിലപാട്. അതേസമയം എസ്‌ഡിആർഎഫ് ചട്ടപ്രകാരം വിജ്ഞാപനമിറക്കിയ 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാവിധ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കേന്ദ്രമന്ത്രിയുടെ കത്തില്‍ പറയുന്നു.
Also Read: EXCLUSIVE | കൈരളി സൊസൈറ്റി നിയമന തട്ടിപ്പ്: കേന്ദ്ര സർക്കാർ സ്ഥാപനമെന്ന് തെറ്റിധരിപ്പിച്ച് കെ.വി. അശോകന്‍ വാങ്ങിയത് ലക്ഷങ്ങള്‍
കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം, എസ്‌ഡിആര്‍എഫില്‍ 394 കോടിരൂപ ബാലന്‍സ് ഉണ്ട്. കേരളം ആവശ്യപ്പെടാതെ തന്നെ നഷ്ടം വിലയിരുത്താന്‍ മന്ത്രിതല സമിതി ദുരന്തം സംഭവിച്ച വയനാട്ടിലെത്തി. തുടര്‍ന്ന് സമിതി സമർപ്പിച്ച റിപോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രം കത്തില്‍ അറിയിച്ചു.