വയനാട് പുനരധിവാസ ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടും, എല്ലാവരും ഒരുമിച്ച് നിൽക്കണം: മന്ത്രി കെ. രാജൻ

രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് ദുരന്തമുഖത്ത് നടന്നതെന്നും അത് അംഗീകരിക്കാന്‍ പ്രതിപക്ഷത്തിന് എന്താണ് ബുദ്ധിമുട്ടെന്നും റവന്യൂ മന്ത്രി ചോദിച്ചു.
വയനാട് പുനരധിവാസ ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടും, എല്ലാവരും ഒരുമിച്ച് നിൽക്കണം: മന്ത്രി കെ. രാജൻ
Published on


വയനാട് പുനരധിവാസ ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ വീടുകളുടെ പണി ഇപ്പോൾ പകുതി പൂർത്തിയായേനെ എന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് ദുരന്തമുഖത്ത് നടന്നതെന്നും അത് അംഗീകരിക്കാന്‍ പ്രതിപക്ഷത്തിന് എന്താണ് ബുദ്ധിമുട്ടെന്നും റവന്യൂ മന്ത്രി ചോദിച്ചു.


മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതരുടെ കടത്തിൻ്റെ കൃത്യമായ കണക്ക് സര്‍ക്കാരിൻ്റെ പക്കല്‍ ഉണ്ടെന്നും സഭയിൽ അറിയിച്ചു. "ആരാണ് കടം എഴുതിത്തള്ളാന്‍ തീരുമാനമെടുക്കേണ്ടത്? മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കുകളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേരള ബാങ്ക് കൃത്യമായ രീതിയില്‍ ആ ബാങ്കില്‍ കടം ഉണ്ടായിരുന്നവരുടെ കടങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ എഴുതിത്തള്ളി. ഇതാണ് സംസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നത്," റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.



"ദുരന്തത്തെ മറികടക്കാന്‍ സഹായിക്കാത്ത, കേരളത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രമന്ത്രി പോലും സ്വീകരിച്ചത്. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ദുരന്തബാധിതരുടെ അവകാശമാണ് കടങ്ങള്‍ എഴുതിത്തള്ളുക എന്നത്. ഞങ്ങളും നിങ്ങളും ഇല്ല. നമ്മള്‍ ഒരുമിച്ചാണ് ഈ വിഷയത്തില്‍ നില്‍ക്കേണ്ടത്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അനാവശ്യമായി വിമര്‍ശനം ഉന്നയിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പറയുമ്പോഴാണ് പ്രതിപക്ഷത്തിന് പ്രശ്നം. രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് ദുരന്തമുഖത്ത് നടന്നത്. അത് അംഗീകരിക്കാന്‍ എന്താണ് ബുദ്ധിമുട്ട്? എന്ത് നടപടിയാണ് കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്? ഒരു തീവ്ര ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം ആദ്യഘട്ടത്തില്‍ തയ്യാറായില്ല," റവന്യൂ മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com