'എഐ ആയിരുന്നില്ല, രേഖാചിത്രത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് മമ്മൂക്കയുടെ കാമിയോ'; ആസിഫ് അലി

രേഖാചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്തു. ജൊഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 75 കോടിയോളം നേടിയിരുന്നു
'എഐ ആയിരുന്നില്ല, രേഖാചിത്രത്തില്‍  ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് മമ്മൂക്കയുടെ കാമിയോ'; ആസിഫ് അലി
Published on


രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ കാമിയോ റോളാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് ആസിഫ് അലി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. തുടക്കത്തില്‍ എഐ ഉപയോഗിക്കാന്‍ പ്ലാന്‍ ഇല്ലായിരുന്നു എന്നാണ് ആസിഫ് അലി പറഞ്ഞത്.

'തുടക്കത്തില്‍ എഐ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ക്ലൈമാക്‌സില്‍ മമ്മൂക്ക കാമിയോ റോളില്‍ വരുന്നു എന്നതായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത്. ജഗദീഷ് സര്‍ ഇപ്പോള്‍ സിനിമയില്‍ ചെയ്തത് പോലൊരു കാര്യം. അത് മമ്മൂക്കയുമായി ചര്‍ച്ച ചെയ്തിരുന്നില്ല. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മമ്മൂക്കയായി തന്നെ അദ്ദേഹം വരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം', ആസിഫ് അലി പറഞ്ഞു.

അതേസമയം രേഖാചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്തു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 75 കോടിയോളം നേടിയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. '2018'ന്റെയും 'മാളികപ്പുറം'ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് 'രേഖാചിത്രം'. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്‍, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com