
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടിയുമായി സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിയിലേക്ക് കൂടുതൽ വകുപ്പുകൾ. ആറ് താത്കാലിക സ്വീപ്പർമാരെ പിരിച്ചുവിടാനാണ് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നിർദേശം. 18% പലിശ നിരക്കിൽ പണം തിരിച്ചുപിടിക്കാനാണ് ജിഎഡി സെക്രട്ടറിയുടെ നിർദേശം.
അതിനിടെ അച്ചടി വകുപ്പിലും വീഴ്ച കണ്ടെത്തി. അച്ചടി വകുപ്പിലെ നാല് പേർക്കെതിരെയാണ് നടപടി. ഷൊർണൂർ സർക്കാർ പ്രസിലെ അസിസ്റ്റന്റ് ടൈം കീപ്പറോട് പണം തിരിച്ചടക്കാൻ നിർദേശം നൽകി. ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെയും ക്ഷേമ പെൻഷൻ തട്ടിപ്പിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായാണ് ധനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പെൻഷൻ വാങ്ങുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തൽ.
373 പേരാണ് ആരോഗ്യവകുപ്പിൽ നിന്നും പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്.