
മദ്യനയകേസിൽ അഞ്ചര മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അടുത്ത നീക്കം എന്തെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. നാളെ വൈകിട്ട് 4.30ന് അരവിന്ദ് കെജ്‌രിവാൾ ലഫ്. ഗവർണർ വി.കെ. സക്സേനയെ കാണും. കൂടിക്കാഴ്ചയിൽ കെജ്‌രിവാൾ രാജിക്കത്ത് നൽകിയേക്കുമെന്നാണ് സൂചന.
ജനവിധി പ്രഖ്യാപിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്ന് നിലപാടെടുത്ത കെജ്‌രിവാള്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബറിൽ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുവരെ ആരാകും ഡൽഹി മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ആം ആദ്മി പാർട്ടി ഇനിയും ഉത്തരം നൽകിയിട്ടില്ല.
ALSO READ: കെജ്‌രിവാളിൻ്റെ രാജിക്ക് മണിക്കൂറുകൾ മാത്രം ബാക്കി; താൽക്കാലികമായി ആം ആദ്മിയുടെ തലപ്പത്ത് ഇനിയാര്?
ആം ആദ്മിയുടെ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന അനുയോജ്യനായ ഒരു ഇടക്കാല മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്ന വെല്ലുവിളിയും പാർട്ടിക്ക് മുന്നിലുണ്ട്. എഎപിയിലെ രാഷ്ട്രീയ അസ്ഥിരത പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബിജെപിയും മുതലെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. ജാർഖണ്ഡിലെയും ബിഹാറിലെയും രാഷ്ട്രീയ ചരിത്രം കൂടി പരിശോധിക്കുമ്പോൾ കെജ്‌രിവാളിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകളും തള്ളിക്കളയാനാകില്ല.
മന്ത്രിമാരായ അതിഷി, ഗോപാൽ റായി, കൈലാഷ് ഗലോട്ട് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. കെജ്‌രിവാൾ ജയിലിലായപ്പോൾ സർക്കാരിലെ പ്രധാന ചുമതലകൾ വഹിച്ചത് അതിഷിയാണ്. സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഹനുമാൻ ഭക്തനായ കെജ്‌രിവാൾ രാജി നൽകാൻ ചൊവ്വാഴ്ച ദിവസമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ കെജ്‌രിവാളിൻ്റെ രാജിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല. ഇത് നിരീക്ഷിച്ച ശേഷമാകും അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ നിയമസഭ കക്ഷിയോഗം ചേരുക.
നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാത്രമേ താനും മനീഷ് സിസോദിയയും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും വരികയുള്ളുവെന്നാണ് കെജ്‌രിവാളിൻ്റെ നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിക്ക് 70 ഉം ബിജെപിക്ക് 62ഉം സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി ബിജെപി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്‌രിവാൾ തിരക്കിട്ട് രാജി പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിരപരാധിയായിട്ടും ജയിലിൽ കിടക്കേണ്ടി വന്നു എന്ന സഹതാപ തരംഗം തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് എഎപിയുടെ കണക്കുകൂട്ടൽ. കോടതിയിൽ നിന്ന് ലഭിച്ച നീതി, ജനങ്ങളിൽ നിന്ന് വേണമെന്നും കെജ്‌രിവാൾ ആവശ്യപ്പെടുന്നു. ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുന്നത് തടയാനാണ് കെജ്‌രിവാളിന്റെ പുതിയ നീക്കമെന്ന വാദവും ശക്തമാണ്.