
ബംഗ്ലാദേശിൽ ആഭ്യന്തര കലാപം രൂക്ഷമാകുമ്പോൾ ഓർമ്മിക്കപ്പെടുന്നത് 1975 ലെ സൈനിക അട്ടിമറിയും ഷെയ്ഖ് ഹസീനയുടെ പിതാവായ ഷെയ്ഖ് മുജിബുർ റഹ്മാനുമാണ്. അന്ന് സൈന്യം നടത്തിയ ആക്രമണത്തിൽ മുജിബുർ റഹ്മാനും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടപ്പോൾ രക്ഷപെട്ട ഷെയ്ഖ് ഹസീനയും സഹോദരിയും അഭയം പ്രാപിച്ചത് ഇന്ത്യയിൽ തന്നെയായിരുന്നു. വീണ്ടും ചരിത്രം ആവർത്തിക്കുമ്പോൾ ചർച്ചകളിൽ നിറയുകയാണ് സ്വതന്ത്ര ബംഗ്ലാദേശിൻ്റെ ആദ്യ പ്രധാനമന്ത്രി മുജിബുർ റഹ്മാൻ...
• അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന തുംഗിപരയിലാണ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍ ജനിച്ചത്. ഇപ്പോള്‍ ഇത് ബംഗ്ലാദേശിന്‍റെ ഭാഗമാണ്.
• കല്‍ക്കത്ത, ധാക്കാ സര്‍വകലാശാലകളില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ചു.
• 1948ല്‍ അവാമീ ലീഗ് പാര്‍ട്ടി സ്ഥാപിച്ചു. മൂത്ത മകള്‍ ഷെയ്ഖ് ഹസീനയാണ് ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷ.
• പടിഞ്ഞാറന്‍ പാകിസ്താനുമായുള്ള 9 മാസത്തെ യുദ്ധത്തിനു ശേഷം 1971ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി.
• യുദ്ധ സമയത്ത് റഹ്‌മാന്‍ ജയിലിലായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 1972ല്‍ അദ്ദേഹം മോചിതനായി.
• ജയില്‍ മോചിതനായ റഹ്‌മാന്‍ രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായി ജനുവരി 1972 ല്‍ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 1975 ജനുവരിയില്‍ പ്രസിഡന്റായി ചുമതലയേറ്റു.
• 1975 ഓഗസ്റ്റ് 15ന് മുജീബുര്‍ റഹ്‌മാനെയും കുടുംബത്തിലെ ഭൂരിഭാഗം പേരെയും പട്ടാളം കൊലപ്പെടുത്തി.
• പട്ടാള അട്ടിമറി സമയത്ത് വിദേശത്തായിരുന്ന ഷെയ്ഖ് ഹസീനയും ഇളയ സഹോദരി ഷെയ്ഖ് റെഹനയും മാത്രമാണ് രക്ഷപ്പെട്ടത്.