
ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ നേരിടാൻ ലോകത്തെ സജ്ജമാക്കുന്നതിനായുള്ള പുതിയ കരാറിന് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉടമ്പടിക്കാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
മൂന്ന് വർഷത്തെ ചർച്ചകൾക്ക് ശേഷം ജനീവയിൽ നടന്ന 78-ാമത് ഹെൽത്ത് അസംബ്ലിയിലാണ് ഉടമ്പടിക്ക് അംഗീകാരം ലഭിച്ചത്. പുതിയ രോഗകാരികൾക്കെതിരായ ലോകത്തിൻ്റെ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് കരാറിലൂടെ മുഖ്യമായും ലക്ഷ്യം വെയ്ക്കുന്നത്.
വികസിത രാജ്യങ്ങളിൽ നിന്ന് ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ കൈമാറുന്നതുൾപ്പടെയുള്ള തീരുമാനങ്ങളാണ് നയരേഖയിലുള്ളത്.
ഉടമ്പടി പ്രകാരം മഹാമാരികൾ ഉണ്ടായാൽ മാസ്ക്, വാക്സിൻ എന്നിവയുടെ വിതരണം ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാവും. വാക്സിനുകൾ പ്രാദേശികമായി നിർമിക്കാൻ രാജ്യങ്ങൾ സാഹചര്യം ഒരുക്കണം. സമ്പന്ന രാജ്യങ്ങൾ ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ നിർമാണത്തിനുള്ള സാങ്കേതിക വിദ്യകൾ കൈമാറണമെന്നും ഉടമ്പടിയിൽ പറയുന്നു.
ഉൽപാദകർ വാക്സിനുകളുടെയും മരുന്നുകളുടെയും 20 ശതമാനം ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറണം. ഇവയിൽ 10 ശതമാനം ദാനമായും, 10 ശതമാനം താങ്ങാവുന്ന വിലയ്ക്കും ആയിരിക്കണം വിതരണമെന്നും നയരേഖയിൽ നിബന്ധനയുണ്ട്. കരാറിൻ്റെ ഭാഗമാകുന്ന കമ്പനികൾക്കാണ് ഇത് ബാധകമാവുക. അംഗരാജ്യങ്ങൾക്കാണ് ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം.