
പാക്കറ്റ് ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതിലൂടെ ജനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ കൂടുന്ന സാഹചര്യത്തിൽ നടപടിയുമായി ലോകാരോഗ്യ സംഘടന. ഭക്ഷണ പാക്കറ്റുകളുടെ മുൻവശത്ത് തന്നെ ആരോഗ്യ സംബന്ധമായ മുന്നറിയിപ്പുകൾ രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച അന്തിമ രേഖ അടുത്ത വർഷം ആദ്യത്തോടെ പുറത്തുവിടുമെന്നും അറിയിപ്പിൽ പറയുന്നു.
പാക്കറ്റ് ഭക്ഷണത്തിൻ്റെ അമിത ഉപയോഗം മൂലം ഓരോ വർഷവും 80 ലക്ഷം പേർ മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യ സംബന്ധമായ വിവരങ്ങളും ഇത് എപ്രകാരം ശരീരത്തെ ബാധിക്കുമെന്നതിനെയും സംബന്ധിച്ച് വിവരം നൽകിയാൽ ഭക്ഷണപദാർഥം വാങ്ങണോ, വേണ്ടയോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാനാകും. ലളിതമായി സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.
പാക്കറ്റ് ഭക്ഷണ പദാർഥങ്ങളിൽ അമിതമായി ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്കും ഡയബറ്റിക്സ്, ഹൃദയ സംബന്ധ രോഗങ്ങൾക്കും കാരണമാകുന്നുവെന്നാണ് വിലയിരുത്തലുകൾ. ഇത് അകാല മരണത്തിനും വഴിവെക്കുന്നുണ്ട്.
അതേസമയം വിഷയത്തിൽ നയ രൂപീകരണത്തിന് രാജ്യങ്ങൾക്ക് സാധിക്കുന്നില്ലെന്നും സംഘടനയിലെ അംഗങ്ങളായ 43 രാജ്യങ്ങളിൽ മാത്രമാണ് പാക്കേജ് ലേബലിംഗ് ഉള്ളതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. നിലവിൽ അവസാന ഡ്രാഫ്റ്റിൻ്റെ നിർമാണം പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ആദ്യത്തോടെ ഡ്രാഫ്റ്റ് പുറത്തുവിടുമെന്നുമാണ് റിപ്പോർട്ട്.