
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സെക്രട്ടേറിയറ്റിന് മുമ്പിൽ ഇഴഞ്ഞു നീങ്ങി പ്രതിഷേധിച്ച് വനിതാ സിപിഒ ഉദ്യോഗാർഥികൾ.. നിയമനം ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. നിയമനം ലഭിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
ഉറക്കം ഒഴിച്ചിരുന്ന് പഠിച്ചതാണ്. ജോലിക്കായുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുമാണ്.എന്നിട്ടും തൊഴിലിനായി തെരുവിൽ ഇഴഞ്ഞ് പ്രതിഷേധിക്കേണ്ട അവസ്ഥയാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്. പഠിച്ചിട്ടും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തെരുവിൽ കിടക്കേണ്ടി വന്നുവെന്നാണ് ഇവർ സങ്കടപ്പെടുന്നത്.
ഇനി 11 ദിവസം മാത്രമാണ് ലിസ്റ്റിന്റെ കാലാവധി. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30 ശതമാനം പോലും നിയമനം നടത്തിയിട്ടില്ല. വരും ദിവസങ്ങളിലും സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനം.നിരാഹാര സമരം ഏഴാം ദിവസത്തിൽ എത്തിയിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉപ്പിനു മുകളിൽ മുട്ട് കുത്തി നിന്നും, തെരുവിൽ ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചിരുന്നു.