
പാലക്കാട്ടെ പാതിരാ പരിശോധനയിൽ പരാതി നൽകി വനിതാ കോൺഗ്രസ് നേതാക്കൾ. ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവരാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.സിവിൽ ഡ്രസ്സിൽ പൊലീസ് രാത്രി മുറിയിൽ പരിശോധന നടത്താനെത്തി. പൊലീസ് ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്.
പരിശോധിക്കാനെത്തിയ സംഘത്തിൽ വനിതാ പൊലീസ് ഇല്ലായിരുന്നുവെന്നും , അവർ പൊലീസ് എന്നു തെളിയിക്കുന്ന ഐഡി കാർഡുകൾ കാണാനായില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പൊലീസിനൊപ്പം സിപിഎം ബിജെപി പ്രവർത്തകരും തന്റെ മുറിക്ക് മുമ്പിൽ തടിച്ചുകൂടിയെന്നും ബിന്ദു കൃഷ്ണയുടെ പരാതിയിലുണ്ട്.
അതേ സമയം പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചർച്ചയാകെ ഒരു നീല ട്രോളി ബാഗിനെ ചുറ്റിപ്പറ്റി കലങ്ങിമറിയുകയാണ്. ഇന്നലെ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പുറപ്പെടുമ്പോൾ രാഹുൽ കയറിയത് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല എന്ന് സ്ഥാപിക്കുന്ന സിസിടിവി ദൃശ്യം കൂടി പുറത്തുവിട്ട് സിപിഐഎം ആരോപണത്തിന് മൂർച്ച കൂട്ടി. രാത്രി പതിനൊന്ന് മണിവരെ രാഹുൽ മാങ്കൂട്ടത്തിലും ഫെനി നൈനാനും ഷാഫി പറമ്പിലുമടക്കമുള്ള നേതാക്കൾ കെപിഎം ഹോട്ടിലിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രണ്ട് സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
നുണപരിശോധനയ്ക്ക് താൻ തയ്യാറാണ് എം ബി രാജേഷ് തയാറുണ്ടോ എന്നും രാഹുൽ വെല്ലുവിളിച്ചു. വെല്ലുവിളി. പിന്നീട് ഹോട്ടലിൽ അതേ നീല ട്രോളി ബാഗുമായി എത്തിയെന്ന് കാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ രാഹുലും പുറത്തുവിട്ടു. സംഭവം സിപിഐഎം ബിജെപി ഒത്തുകളിയാണെന്നാണ് കോൺഗ്രസിൻ്റെ പ്രധാന ആരോപണം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ,സുരേന്ദ്രനാകട്ടെ കോൺഗ്രസ് സിപിഐഎം ഒത്തുകളിയെന്ന് ആവർത്തിച്ചാരോപിക്കുന്നു. അതുകൊണ്ടാണ് കേസിലിതുവരെ എഫ്ഐആർ ഇടാത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു.
അതേ സമയം രാഹുൽ നുണപരിശോധന നടത്തണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു.എന്നാൽ ഗോവിന്ദന്റെ വീട്ടിൽ നുണപരിശോധന നടത്തട്ടെ എന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ മറുപടി.