
ഇന്ന് ലോക നാടക ദിനം. മലയാള നാടകത്തെ കൂടുതൽ സമൂഹ്യ പ്രബുദ്ധതയുള്ള കലാരൂപമെന്ന നിലയിൽ പുതിയ കാലത്ത് പ്രയോഗിക്കുക എന്നാണ് കാലം ആവശ്യപെടുന്നത്. അതിനായി നാടക രചനയെ, വേദിയെ, ഭാഷയെ, വേഷത്തെയെല്ലാം പുതുക്കി കൊണ്ട് നാടകലോകം യാത്ര തുടരുകയാണ്.
പുതുമാധ്യമ തിരക്കുകളിൽ അരങ്ങും ആരവവും കുറഞ്ഞിരുന്ന മലയാള നാടകവേദി നിറയെ നാടകങ്ങളുമായി തിരക്കിലായി കഴിഞ്ഞു. ദിനവും പുതിയ ഡിജിറ്റൽ വിനോദ മാധ്യമങ്ങൾ സജീവമാകുന്ന കാലത്ത് നാടകത്തെ അതീവ ഗൗരവത്തോടെ കാണണമെന്നാണ് തലമുതിർന്ന നാടക പ്രവർത്തകരിൽ ഒരാളായ ജയപ്രകാശ് കുളൂർ പറയുന്നത്. അതുകൊണ്ട് തന്നെ നാടകം ഒരു മാനുഷിക ഇടപെടലാണെന്ന് കൂടി ജയപ്രകാശ് കുളൂർ ഓർമ്മ പെടുത്തുന്നു. കോവിഡിൻ്റെ ആലസ്യ കാലത്തിന് ശേഷം നാടകവേദികൾ കൂടുതൽ കരുത്താർജ്ജിക്കുന്നതായി നാടക പ്രവർത്തകർ തന്നെ സാക്ഷ്യം പറയുന്നുണ്ട്. പ്രമുഖ നാടകനടിയും കുളൂരിയൻ നാടക ധാരകളെ പറ്റി പഠനം നടത്തിയ കോഴിക്കോട് സർവകലാശാലയിലെ മലയാള വിഭാഗത്തിലെ ഡോ. നിധന്യയും പറയുന്നതും മറ്റൊന്നുമല്ല.
പുതിയ നാടക സങ്കേതങ്ങളിലൂടെ ഏറെ പുതുക്കപ്പെട്ട് നാടകം കൂടുതൽ സജീവമാക്കപെടുകയാണ്. പുതിയ കാലത്ത് അത് വേണ്ടതാണെന്ന് നാടകകൃത്തും സംവിധായകനുമായ എൽ. തോമസുകുട്ടി പറഞ്ഞു. ഒരു ലോക നാടക ദിനം കൂടി കടന്നു പോകുമ്പോൾ പഴയ കാലത്തേക്കാൾ കൂടുതൽ ജനകീയമാവുകയാണ്, തുറന്ന രാഷ്ട്രീയം പറയുകയാണ് മലയാള നാടകവേദി.