

ഫ്ലോറിഡ: ട്രംപിൻ്റെ ഫ്ലോറിഡയിലെ വസതിക്ക് നേരെ ആക്രമണം നടത്താനെത്തിയ അക്രമിയെ യുഎസ് രഹസ്യ സേന വധിച്ചു. ഡൊണാൾഡ് ട്രംപിൻ്റെ പാം ബീച്ചിലെ വസതിയും സ്വകാര്യ ക്ലബ്ബുമായ മാർ എ ലാഗോയിലേക്ക് അതിക്രമിച്ചെത്തിയ ആയുധധാരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൈവശം ഒരു പിസ്റ്റളും പെട്രോൾ ക്യാനും ഉണ്ടായിരുന്നു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ സമയം വൈറ്റ് ഹൌസിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാം ബീച്ച് കൌണ്ടിയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഈ വിവരം വെളിപ്പെടുത്തിയത്. യുഎസിലെ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 1.30നാണ് സംഭവം.
വെള്ളക്കാരനായ ആയുധധാരിയോട് കയ്യിലുള്ള സാധനങ്ങൾ താഴെയിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വെടിയുതിർക്കാൻ ശ്രമിച്ചതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വെടിവച്ചിട്ടത്. അക്രമി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല. അക്രമിയായ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.