വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങൾ എഡിറ്റ് ചെയ്തെന്ന വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജിവച്ചു. 20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്. ബിബിസി ഡയറക്ടർ ബോർഡ് ഇരുവരുടെയും രാജി തീരുമാനം അംഗീകരിച്ചു.
പരിപാടിയിൽ ട്രംപിന്റെ പരാമർശങ്ങൾ എഡിറ്റ് ചെയ്തുകൊണ്ട് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് തീരുമാനം. കഴിഞ്ഞ വർഷം കഴിഞ്ഞ വർഷം ബിബിസിക്കു വേണ്ടി സ്വതന്ത്ര നിർമ്മാണ കമ്പനിയായ ഒക്ടോബർ ഫിലിംസ് ലിമിറ്റഡ് സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ്? എന്ന ഡോക്യുമെന്ററിയെ കുറിച്ചുള്ളതായിരുന്നു വിവാദമായ റിപ്പോർട്ട്. 2021 ജനുവരിയിലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന തരത്തിൽ പ്രസംഗങ്ങക്ഷ എഡിറ്റ് ചെയ്തുവെന്നാണ് ആരോപണം.
2024 ഒക്ടോബറിൽ സംപ്രേഷണം ചെയ്ത ഈ പരിപാടിയിൽ, ട്രംപ് നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്. തന്റെ അനുയായികൾ "ക്യാപ്പിറ്റോളിലേക്ക് ഇറങ്ങിച്ചെന്ന്" "നമ്മുടെ ധീരരായ സെനറ്റർമാരെയും കോൺഗ്രസ് അംഗങ്ങളെയും സ്ത്രീകളെയും പ്രോത്സാഹിപ്പിക്കണമെന്ന്" ട്രംപ് പറയുന്നതായി കാണാം. എന്റനാൽ അത് രണ്ടു വ്യത്യസ്ത പ്രസംഗങ്ങിലെ വാചകം എഡിറ്റ് ചെയ്ത് ചേർത്തതായാണ് കണ്ടെത്തൽ.
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയ്ക്ക് ബിബിസി തിങ്കളാഴ്ച ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിമ്മിനെയും ടർണസിനേും "സത്യസന്ധതയില്ലാത്ത ആളുകൾ" എന്നു വിളിച്ചാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചത്. രാജി തീരുമാനം പൂർണമായും തൻ്റേതാണെന്ന് ടിം ഡേവി വ്യക്തമാക്കി. ബിബിസി ന്യൂസിനെ ചുറ്റിപ്പറ്റിയുള്ള നിലവിലെ ചർച്ച എന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം രാജിപ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. അതേസമയം ഇത് ബിബിസിയെ സംബന്ധിച്ച് സങ്കടം നിറഞ്ഞ ദിവസമാണെന്ന് ചെയർമാൻ സമിർ ഷാ പ്രതികരിച്ചു.