

ധാക്ക: ബംഗ്ലാദേശിൻ്റെ 23ാമത് പ്രസിഡൻ്റായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ തെരഞ്ഞെടുക്കപ്പെട്ടു. പാർലമെൻ്റായ ജാതീയ സൻസദിൽ വോട്ട് രേഖപ്പെടുത്തിയ 343 അംഗങ്ങളിൽ, 255 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു ജയം. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യ സ്ഥാനാർഥിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ റിട്ട. കേണൽ ഒലി അഹമ്മദിന് 88 വോട്ടുകൾ ലഭിച്ചു. ആറ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
1991ന് ശേഷം ബംഗ്ലാദേശിൽ ഒന്നിലധികം സ്ഥാനാർഥികൾ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് കൂടിയായി ഇത്. നാളെ ബംഗാഭവനിലെ ദർബാർ ഹാളിൽ വെച്ച് 78കാരനായ ആലംഗീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കഴിഞ്ഞ ജൂലെെ 24നാണ് മുൻ പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പദവി ഒഴിഞ്ഞത്.