ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വയ്ക്കാൻ ഒരുങ്ങുന്നു. തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് ഒബ്‌സസർ പത്രം റിപ്പോർട്ട് ചെയ്തു. ലേബർ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നാമാണ് രാജിക്ക് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം. വിഷയത്തിൽ ഇതുവരെ ഡൗണിങ് സ്ട്രീറ്റ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കാബിനറ്റ് മന്ത്രിമാർ, ഉപദേഷ്ടാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി സംസാരിച്ചതിന് ശേഷം, പ്രധാനമന്ത്രി എന്ന നിലയിൽ തൻ്റെ സ്ഥാനം ഇനി നിലനിൽക്കില്ല എന്ന നിഗമനത്തിൽ സ്റ്റാർമർ എത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വടക്കൻ ഇംഗ്ലണ്ടിലെ നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർണാം ഉജ്ജ്വല വിജയം നേടിയതും രാജിക്ക് സമ്മർദമേറ്റിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സ്റ്റാർമർ തൻ്റെ ചെക്കേഴ്‌സ് കൺട്രി വസതിയിൽ വച്ച് ഭാര്യയുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ രാഷ്‌ട്രീയ നേതൃത്വത്തിലും ലേബർ പാർട്ടിക്കുള്ളിലും കാര്യമായ മാറ്റത്തിന് വഴിയൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.