
അഫ്ഗാനിസ്ഥാനിൽ വാഹനാപകടത്തിൽ പെട്ട ബസ് കത്തിയമർന്ന് 71 കുടിയേറ്റക്കാർക്ക് ദാരുണാന്ത്യം. രാജ്യത്തെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ 17 പേർ കുട്ടികളാണ്. തീപടർന്ന ബസിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഇറാനിലേക്ക് കുടിയേറുന്നതിനിടെ പിടിയിലായി നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട അഫ്ഗാനിസ്ഥാൻ പൗരന്മാരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇവർ കാബൂളിലേക്കുള്ള യാത്രയിലായിരുന്നു.
ദുരന്ത വാർത്ത അഫ്ഗാൻ സർക്കാർ പ്രതിനിധി അഹ്മദുള്ള മുത്തഖി സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വാഹനാപകടമാണ് ഇതെന്നും വക്താവ് എക്സിൽ കുറിച്ചു. 71 പേർ രക്ഷസാക്ഷികളായെന്നും സർക്കാർ അറിയിച്ചു.