പാരിസ്: ഒരു വർഷത്തിനു ശേഷമുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയെ "കാം, കൂൾ, ടോട്ടൽ കില്ലർ" എന്നീ പദങ്ങൾ ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ, താൻ മോദിയെ പോലെ അല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് ട്രംപ് മോദിയെ പ്രശംസിച്ചത്.
മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായായിരുന്നു ട്രംപിൻ്റെ പ്രതികരണം. പ്രതിരോധം, വ്യാപാരം, പശ്ചിമേഷ്യയെയാകെ ബാധിച്ചുകൊണ്ടിരിക്കുന്ന ഇറാൻ-യുഎസ് യുദ്ധം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തിയേക്കും.
16 മാസത്തിന് ശേഷമാണ് ഇരു നേതാക്കളും നേരിട്ട് കാണുന്നത്. ഉച്ചകോടി നടക്കുന്ന ഹാളില്‍ വെച്ച് പുഞ്ചിരിയോടെ പരസ്പരം കൈകൊടുത്തും തോളില്‍ തട്ടിയുമാണ് ഇരുവരും സൗഹൃദം പുതുക്കിയത്. ഇരുവരും ഔപചാരികമായ ഹസ്തദാനത്തിൽ മാത്രം ഒതുക്കിയതും പരസ്പരം ആലിംഗനം ചെയ്യാത്തതും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ പുരോഗമിക്കുകയാണ്. 2025 ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ വച്ചായിരുന്നു ഇരുവരുടെയും അവസാന കൂടിക്കാഴ്ച.