ബെയ്ജിംഗ്: മ്യാൻമാർ മാഫിയ സംഘമായ മിങ് ഫാമിലിയിലെ 11 അംഗങ്ങളുടെ വധശിക്ഷ നടപ്പാക്കി ചൈന. കൊലപാതകം, അന്യായ തടവ്, തട്ടിപ്പ്, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ പിടിയിലായ മിങ് മാഫിയ സംഘത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് ശിക്ഷ വിധിച്ചത്. " സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്ന്, കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ വെൻഷോ നഗരത്തിലെ കോടതിയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ സിൻ ഹുവ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ ജെജിയാങ് പ്രവിശ്യയിലാണ് മിങ് ഫാമിലി തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. മ്യാൻമാറിന്‍റെ വടക്ക് കിഴക്കൻ അതിർത്തിയിലെ ദരിദ്രമായ ലാവുക്കെയിങ് പട്ടണത്തെ കസിനോകളും ചുവപ്പ് തെരുവുകളും അടങ്ങുന്ന കേന്ദ്രമാക്കി മിങ് മാഫിയ മാറ്റിയിരുന്നു. മ്യാൻമാറിൽ പട്ടാളഭരണകൂടത്തോട് പോരാടുന്ന സായുധസംഘമാണ് 2023 ൽ ഇവരെ പിടികൂടി ചൈനയ്ക്ക് കൈമാറിയത്.
സെപ്റ്റംബറിൽ ഈ സംഘത്തിലെ 39 അംഗങ്ങൾക്ക് വിവിധ ശിക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ 11 പേരെയാണ് ഇപ്പോൾ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 2015 മുതൽ പ്രതികൾ ക്രിമിനൽ സംഘങ്ങളെ പാർപ്പിക്കാൻ നിരവധി കോമ്പൗണ്ടുകൾ ഇവർ സ്ഥാപിച്ചുവെന്നും ടെലികോം തട്ടിപ്പ്, കാസിനോകൾ നടത്തൽ, മയക്കുമരുന്ന് കടത്ത്, ലൈംഗികചൂഷണം എന്നിവയുൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സായുധ സംരക്ഷണം നൽകിയിട്ടുണ്ടെന്നും കോടതി അന്ന് പറഞ്ഞിരുന്നു.
നിലവിൽ മിങ് ഫാമിലിയുടെ പ്രവർത്തനങ്ങൾ ചൈനയ്ക്ക് സ്വാധീനം കുറഞ്ഞ, തായ്‍ലൻഡ്, കംബോഡിയ, വിയറ്റ്നാം അതിർത്തി മേഖലയിലേക്ക് മാറിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള നിരവധി ആളുകൾ ഉൾപ്പടെ ആയിരങ്ങളെയാണ് മിങ് ഫാമിലി കടത്തിയത്. ചൈനക്കാരിൽ നിന്ന് ഇവർ ബില്യൺ കണക്കിന് ഡോളറും തട്ടിച്ചിട്ടുണ്ട്. സിഎൻഎൻ റിപ്പോർട്ട് പ്രകാരം, മിംഗ് സുചാങ്ങിന്റെ നേതൃത്വത്തിലുള്ള കുടുംബത്തിന്, മ്യാൻമറിന്റെ ചൈന അതിർത്തിയിലുള്ള സ്വയംഭരണ പ്രദേശമായ കൊക്കാങ്ങിലെ 'ക്രൗച്ചിംഗ് ടൈഗർ വില്ല' എന്ന കുപ്രസിദ്ധ സംഘവുമായി ദീർഘകാല ബന്ധമുണ്ടായിരുന്നു.