
അമേരിക്കയിലെ ലൈംഗിക കുറ്റവാൡജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എപ്സ്റ്റീന്‍ ഫയല്‍സില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെയും ആന്‍ഡ്ര്യൂ രാജകുമാരന്റെയും പേരുകളും. 2014 ഡിസംബറില്‍ ഇലോണ്‍ മസ്‌കിനെയും എപ്സ്റ്റീന്‍ തന്റെ ഐലന്‍ഡിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യൂജഴ്‌സിയില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് 2000 മെയില്‍ യാത്ര ചെയ്ത പ്രത്യേക വിമാനത്തില്‍ പ്രിന്‍സ് ആന്‍ഡ്ര്യൂവിന്റെ പേരുമുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം പുറത്തുവന്ന വിവരങ്ങള്‍ വ്യാജമാണെന്ന് മസ്‌ക് പ്രതികരിച്ചു.
എപ്സ്റ്റീന്‍ തന്നെ ഐലന്‍ഡിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും താന്‍ ക്ഷണം നിരസിക്കുകയാണ് ഉണ്ടായതെന്ന് നേരത്തെ തന്നെ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. പ്രിന്‍സ് ആന്‍ഡ്ര്യൂവും തനിക്കെതിരെ ഉയരുന്ന ഇത്തരം കഥകള്‍ വെറും ആരോപണം മാത്രമാണെന്ന് പറഞ്ഞിരുന്നു.
ജെഫ്രി എപ്സ്റ്റീന്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഭാഗികമായ വിവരങ്ങളടങ്ങിയ രേഖകള്‍, ഈ കേസില്‍ പുറത്തുവരുന്ന മൂന്നാമത്തെ ബാച്ച് രേഖകളാണ്. പുറത്തുവന്ന രേഖകളില്‍ ഫോണിലെ മെസേജ് വിവരങ്ങള്‍, വിമാന യാത്രാ വിവരങ്ങള്‍, സാമ്പത്തിക കണക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, എപ്‌സ്റ്റീന്റെ ദിവസേനയുള്ള ഷെഡ്യൂള്‍ എന്നിവയും അടങ്ങിയിരിക്കുന്നതായി ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഡെമോക്രാറ്റുകള്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് സംരംഭകന്‍ പീറ്റര്‍ തിയേല്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍ എന്നിവരുടെ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2019 ഫെബ്രുവരി 16ന് ബാനനും എപ്സ്റ്റീനും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് രേഖകളില്‍ ഉള്ളത്. 2014 ഡിസംബര്‍ അഞ്ചിന് ബില്‍ ഗേറ്റ്‌സിനൊപ്പവും പ്രഭാത ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് എപ്സ്റ്റീന്‍ കലണ്ടറില്‍ കുറിച്ചിട്ടിരുന്നുവെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ പേര് എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശിക്കപ്പെട്ടത് വിവാദമായിരുന്നു. ട്രംപുമായി ഉടക്കിയ ഇലോണ്‍ മസ്‌ക് ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ പേരുള്ളതുകൊണ്ടാണ് കേസ് ഫയലുകള്‍ പുറത്ത് വരാത്തതെന്നും മസ്‌ക് ആരോപിച്ചു. 'ശരിക്കും ഒരു വലിയ ബോംബ് ഇടേണ്ട സമയമായിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പേര് എപ്സ്റ്റീന്‍ ഫയലുകളില്‍ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാര്‍ഥ കാരണം അതാണ്. ഡിജെടി, നിങ്ങള്‍ക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു! ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും,' മസ്‌ക് എക്‌സില്‍ കുറിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ യുഎസ് പ്രസിഡന്റാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു.