

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ ചടങ്ങിനിടെ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. അഞ്ചോളം റൗണ്ട് വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനേയും ഭാര്യ മെലാനിയ ട്രംപിനേയും ഇവിടെ നിന്നും ഒഴിപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വൈറ്റ്ഹൗസിനുള്ളിലെ ഹിൽറ്റൽ ബാൾറൂമിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. വെടിയൊച്ച മുഴങ്ങിയതോടെ മാധ്യമപ്രവർത്തകർ ഉൾപ്പെടുന്ന സംഘം ഹാളിലെ ടേബിളിന് പിന്നിലായി മറഞ്ഞിരുന്നു. പിന്നീട് യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെത്തി ആദ്യം ട്രംപിനേയും ഭാര്യയേയും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിനേയും പിന്നീട് നൂറുകണക്കിന് വരുന്ന മറ്റു അതിഥികളേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
തോക്കുമായി ഒരു അജ്ഞാതൻ വൈറ്റ് ഹൗസിൽ കടന്നുവെന്നാണ് യുഎസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. വെടിയുതിർത്ത ആളെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് കീഴടക്കിയെന്നും കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്.
നൂറുകണക്കിന് മാധ്യമ പ്രവർത്തകർക്ക് പുറമെ ദേശീയ നേതാക്കളും പ്രശസ്തരായ നിരവധി പേരും ഇവിടെ ഡിന്നറിനായി എത്തിയിരുന്നു. ട്രംപിൻ്റെ പ്രസംഗത്തിനായി കാത്തിരിപ്പ് തുടരുന്നതിനിടെയാണ് വെടിവയ്പ് നടന്നതെന്നാണ് വിവരം. വൈറ്റ് ഹൗസിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.