ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനൂമിന് നേരെ മുട്ടയേറ്. റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്തായിരുന്നു ദാരുണമായ സംഭവം.
തോഷഖാന കേസിന്റെ വാദം കേൾക്കലിന് പിന്നാലെ അലീമ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് മുട്ടയേറ് നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ വീഡിയോയില്‍, അലീമയുടെ താടിയില്‍ മുട്ട പതിക്കുന്നതും പിന്നീട് ഇത് വസ്ത്രത്തിലേക്ക് വീഴുന്നതും കാണാം. "ആരാണ് അത്? ആരാണ് അത് ചെയ്തത്?" എന്ന് ഒരു സ്ത്രീ വിളിച്ചു ചോദിക്കുന്നതും കേള്‍ക്കാം. പെട്ടെന്നുണ്ടായ സംഭവത്തില്‍ അലീമ ആദ്യം ഞെട്ടുന്നുണ്ടെങ്കിലും പിന്നീട് ശാന്തയായി, "തനിക്ക് പ്രശ്നങ്ങളൊന്നുമില്ല, പോകാന്‍ അനുവദിക്കൂ" എന്ന് മാധ്യമങ്ങളോട് പറഞ്ഞു.
അലീമ ഖാനൂമിന് നേതെ മുട്ടയെറിഞ്ഞ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പറയുന്നത് പ്രകാരം, ഇവർ ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാർട്ടി അനുകലികളാണ്. ഓൾ-ഗവർമെന്റ്സ് എംപ്ലോയീസ് ഗ്രാൻഡ് അലയൻസിലെ മറ്റ് അംഗങ്ങളോടൊപ്പം തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് റാവൽപിണ്ടിയിലേക്ക് എത്തിയതാണ് ഈ സ്ത്രീകള്‍. ഇവർ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അലീമ ഉത്തരം നല്‍കാതിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസന്റെ വിശദീകരണം.
അതേസമയം, സംഭവത്തെ "ലജ്ജാകരം" എന്ന് വിശേഷിപ്പിച്ച് പിടിഐ രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായാണ് ഈ സ്ത്രീകളെ ഉപയോഗിച്ചതെന്നും ഇവരെ പൊലീസ് സഹായിച്ചെന്നും പാർട്ടി ആരോപിച്ചു. രാഷ്ട്രീയ വിയോജിപ്പുകളെ ഇത്തരത്തില്‍ നേരിടുന്നത് ദൗർഭാഗ്യകരമാണെന്ന് പിടിഐ അണികളും എക്സില്‍ കുറിച്ചു. മുട്ടയേറിന് പിന്നില്‍ ഇമ്രാന്‍ ഖാനെയും കുടുംബത്തെയും ഭയക്കുന്ന പാകിസ്ഥാന്‍ ഫീല്‍ഡ് മാർഷല്‍ ജനറല്‍ അസിം മുനീർ ആണെന്നും ഇവർ ആരോപിച്ചു.
തോഷഖാന അഥവാ ട്രഷറി ഹൗസ് എന്ന സർക്കാർ ഉടമസ്ഥതയിലുള്ള വകുപ്പിനുള്ളിൽ സൂക്ഷിക്കേണ്ട ഉപഹാരങ്ങള്‍ നിയമവിരുദ്ധമായി ക്രയവിക്രയം നടത്തി എന്നതാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കുറ്റം. പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ തോഷഖാനയിൽ സൂക്ഷിക്കണമെന്നാണ് പാകിസ്ഥാനിലെ നിയമം.
140 മില്യൺ പാകിസ്ഥാൻ രൂപയിൽ (500,000 ഡോളർ) കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങള്‍ വിറ്റതിന് 2023 ഓഗസ്റ്റിൽ ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഈ കേസ് കൊടതിയില്‍ വാദം കേള്‍ക്കവെയാണ് പുറത്തെ നാടകീയമായ സംഭവങ്ങള്‍. ഖാനും ഭാര്യ ബുഷ്‌റ ബീബിക്കുമെതിരായ കേസ് കോടതി സെപ്റ്റംബർ എട്ടിലേക്ക് മാറ്റിവച്ചു.