

യുക്രെയ്ന്‍, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ ആദ്യത്തെ ഔദ്യോഗിക ത്രികക്ഷി ചര്‍ച്ച യുഎഇയില്‍ നടക്കും. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്നും നാളെയുമായാണ് (ജനുവരി 23,24 തീയതികളിലാണ്) ചര്‍ച്ച നടക്കുക.
മൂന്ന് രാജ്യങ്ങളിലേയും സാങ്കേതിക തലത്തിലുള്ള ഉദ്യോഗസ്ഥരുടെ ചര്‍ച്ചയാണിത്. ദാവോസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സെലന്‍സ്‌കിയുടെ പ്രഖ്യാപനം.
മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും ഗൗരവകരമായ നീക്കമായാണ് ഈ യുഎഇ ചര്‍ച്ച വിലയിരുത്തപ്പെടുന്നത്.
സെലന്‍സ്‌കിയുമായി ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചും യുക്രെയ്‌ന്റെ സുരക്ഷയെ കുറിച്ചാണ് ചര്‍ച്ചയില്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുക്രെയ്ന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുഎസ് സംഘം റഷ്യയിലെത്തി റഷ്യന്‍ പ്രതിനിധികളുമായി അവര്‍ ചര്‍ച്ച നടത്തും. പുടിന്റെ മനസ്സില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ലെങ്കിലും ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
ചര്‍ച്ചകള്‍ നടക്കാത്തതിനേക്കാള്‍ നല്ലതാണ് ഇത്തരം ചര്‍ച്ചയെന്നാണ് ത്രികക്ഷി ചര്‍ച്ചയെ കുറിച്ച് സെലന്‍സ്‌കി പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇതൊരു തുടക്കമാകട്ടെയെന്നും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രെയ്ന്‍ മാത്രമല്ല, റഷ്യയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. എല്ലാവരും സഹകരിച്ചാല്‍ മാത്രമേ സമാധാനം സാധ്യമാകുകയുള്ളൂവെന്നും സെലന്‍സ്‌കി പറഞ്ഞു.
അതേസമയം, ഉദ്യോഗസ്ഥര്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയാണോ അമേരിക്ക ഇടനിലക്കാരനായി നിന്നുള്ള ചര്‍ച്ചയാണോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയില്ല. സമാധാന കരാറിന്റെ രേഖകള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞുവെന്നും ത്രികക്ഷി ചര്‍ച്ചയിലൂടെ അവയ്ക്ക് അന്തിമരൂപം നല്‍കാന്‍ കഴിയുമെന്നുമാണ് യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നത്.