ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിലെ കെയ്റോയിൽ. ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ 20 ലോക നേതാക്കൾ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്‌ദേൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
ട്രംപിന്റെ 20 ഇന വ്യവസ്ഥകളിലൊന്നായ ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം ഉച്ചകോടിക്ക് മുൻപായി പൂർത്തിയാക്കും. 20 ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഉച്ചകോടിക്ക് മുന്നോടിയായി ഗാസ യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ തുടരുമെന്നും ഗാസയിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്. ഹമാസും ഡർമഷ് വിഭാഗവുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ പലസ്തീൻ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു.